
തിരുവനന്തപുരം: റേഷൻ കടകളിലെ ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തകരാറിലായി റേഷൻ വിതരണം തടസപ്പെടുന്നതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉപഭോക്തൃകാര്യ കമ്മീഷണർക്ക് നിർദ്ദേശം നൽകി.ഇ-പോസ് മെഷീനിന്റെ പ്രവർത്തനം തടസപ്പെടുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പൊതുവിതരണ - ഉപഭോക്തൃ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ റേഷൻ ഉപഭോക്താക്കളുടെ ഇ-കെ.വൈ.സി. അപ്ഡേഷനുമായി ബന്ധപ്പെട്ടാണ് റേഷൻ വിതരണത്തിൽ സാങ്കേതിക തടസങ്ങളുണ്ടായതെന്ന് പറയുന്നു.
റേഷൻ വിതരണം സുഗമമാക്കുന്നതിനായി വിതരണം ചെയ്യുന്ന ദിവസങ്ങൾ ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്. റേഷൻ വിതരണത്തിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ഇ-പോസ് മെഷീനുകളുടെയും സർവ്വീസ് പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ റേഷൻ വിതരണത്തിൽ ഉപയോഗിക്കുന്ന ബി.എസ്.എൻ.എൻ ബാൻഡ് വിഡ്ത്ത് സെക്കന്റിൽ 20 എം.ബി. എന്നുള്ളത് 50 എം.ബി യാക്കി ഉയർത്തി. പൊതുവിതരണ വകുപ്പിന്റെ സെർവറിൽ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ കാരണം റേഷൻ മുടങ്ങാതിരിക്കാൻ എൻ.ഐ.സിയുടെ സെർവറുകൾ കൂടി റേഷൻ വിതരണത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam