ജപ്തിക്കെത്തിയപ്പോൾ ആത്മഹത്യാ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു

By Web TeamFirst Published Dec 28, 2020, 6:15 AM IST
Highlights

75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. 

തിരുവനന്തപുരം: തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്ക് വേണ്ടി കോടതിയിൽ നിന്നും എത്തിയപ്പോൾ ആത്മഹത്യ ശ്രമം നടത്തിയ ദമ്പതിമാരിൽ ഭർത്താവ് മരിച്ചു. നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി രാജൻ ആണ് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റ ഇദ്ദേഹത്തിന്റെ ഇരു വൃക്കകളും തകരാറിലായതാണ് മരണകാരണം. 

നെയ്യാറ്റിൻകരയിൽ തർക്കഭൂമിയിലെ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജനും ഭാര്യ അമ്പിളിയും തീകൊളുത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ ചികിത്സയിൽ തുടരുകയാണ്. ആത്മഹത്യാഭീഷണി മാത്രമായിരുന്നു ലക്ഷ്യമെന്നും പൊലീസിടപെട്ടതോടെയാണ് തീകൊളുത്തേണ്ടിവന്നതെന്നും രാജൻ മൊഴി നൽകിയിരുന്നു.പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്.  തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 

നെയ്യാറ്റിൻകര പോങ്ങിൽ മൂന്ന് സെന്‍റ് ഭൂമിയിൽ ഷെഡ് കെട്ടി താമസിക്കുകയായിരുന്നു രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം. രാജൻ ഭൂമി കയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുൻപ് രാജനെതിരെ കോടതി വിധി പറഞ്ഞു. ഉത്തരവ് നടപ്പാക്കാനായി കോടതിയിൽ നിന്നുള്ള ഉദ്യാഗസ്ഥരും പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യാശ്രമം. 

click me!