'ഡിഎഫ്ഒ യുടെ അപ്പനാണോ പടയപ്പ? അളിയനാണോ അരിക്കൊമ്പൻ?'; വനം വകുപ്പിനെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

By Web TeamFirst Published Jan 29, 2023, 12:00 PM IST
Highlights

വനംവകുപ്പ്  ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു.എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നുവെന്നും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സിവി വര്‍ഗീസ്
 

തൊടുപുഴ: കാട്ടാന ശല്യത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജില്ല സെക്രട്ടറി സി വി വര്‍ഗീസ്. പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായില്ല. ഡിഫ്ഒയുടെ അപ്പനാണോ പടയപ്പ? ഉദ്യോഗസ്ഥർ ആനക്ക് ഓമനപ്പേരിട്ട് ആനന്ദം കൊള്ളുന്നു. ഡിഎഫ്ഒയുടെ അളിയനാണോ അരിക്കൊമ്പൻ. എൽ ഡി എഫ് സർക്കാരിനതിരെ ജനരോഷം ഉണ്ടാക്കാൻ വനം വകുപ്പ് ഉദ്യോഗസ്‌ഥർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു ശാന്തന്‍പാറ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചത്. മേഖലയില്‍ സ്ഥിരം ആക്രമണം നടത്തുന്ന മൂന്ന് ആനകളെ തുരത്തണമെന്നാണ് പ്രധാന ആവശ്യം

ഇടുക്കിയിലെ കാട്ടാന ശല്യം; കൊലയാളി ആനകളെ പിടികൂടാന്‍ ശുപാര്‍ശ ചെയ്യും, ഉറപ്പ് നല്‍കി വനംവകുപ്പ്

 

ഇടുക്കി ചിന്നക്കനാല്‍, ശാന്തൻപാറ പഞ്ചായത്തുകളിൽ  നിരവധി പെരെ കൊലപ്പെടുത്തിയ കാട്ടാനാകളെ പിടികൂടാൻ ശുപാര്‍ശ നൽകുമെന്ന് വനംവകുപ്പ്. വനംവകുപ്പ് വാച്ചർ  ശക്തിവേലിനെ  കാട്ടാന കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചുള്ള ദേശീയ പാത ഉപരോധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിലാണ് വനം വകുപ്പ് ഉറപ്പ് നല്‍കിയത്. നാലു മണിക്കൂറിനു ശേഷമാണ് കൊച്ചി ധനുഷ്കോടി ദേശീയ പാത ഉപരോധം അവസാനിപ്പിച്ചത്.

ചിന്നക്കനാൽ, പൂപ്പാറ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായ കാട്ടു കൊമ്പൻമാരെ പിടിച്ചു മാറ്റുകയോ ഉൾക്കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ സമരം. ദേവികുളം എംഎൽഎ എ രാജ അടക്കമുള്ള ജിനപ്രതിനിധികളും സമരത്തിൽ അണി ചേർന്നു. പ്രദേശത്ത് ആറു കാട്ടാനകളാണ് ജനങ്ങൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുന്നത്. ഇതിൽ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ രണ്ടെണ്ണത്തിനെയെങ്കിലും മാറ്റണമെന്ന് ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു. 

click me!