
കണ്ണൂര്‍: കണ്ണൂരിലെ സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ കീറാമുട്ടിയായതോടെ കെ സുധാകരന്‍ വീണ്ടും മത്സരിക്കട്ടെയെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ സജീവമായി. അര ഡസനോളം പേര്‍ സ്ഥാനാര്‍ഥിത്വത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ച സുധാകരനിലേക്ക് മടങ്ങുന്നത്. പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും എന്ന് സുധാകരൻ ആവർത്തിച്ചു. ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് അറിയിച്ചിട്ടുണ്ട്. കണ്ണൂരിൽ കോൺഗ്രസ്സിന് വെല്ലുവിളി ഇല്ലെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.
കെ സുധാകരന്‍ മാറുന്നതോടെ അദ്ദേഹം നിര്‍ദേശിക്കുന്ന കെ ജയന്ത് സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു പ്രചരണം. പക്ഷേ കളത്തിലേക്ക് വന്നതോടെ കളിമാറി. കെ സി വേണുഗോപാല്‍ ഗ്രൂപ്പുകാരനായ പി എം നിയാസ്, രമേശ് ചെന്നിത്തല പക്ഷത്തുനിന്ന് അബ്ദുള്‍ റഷീദ്, ദേശീയ തലത്തില്‍ നിന്ന് ഷമ മുഹമ്മദ്, മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസഫ് അലി, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങി, മുന്‍ മേയര്‍ ടി ഒ മോഹനന്‍ വരെ നീണ്ടനിര രംഗത്തുണ്ട്.
ഈഴവ സ്ഥാനാര്‍ഥി വേണമെന്ന് ശഠിക്കുന്നതിന്‍റെയും അതല്ല മുസ്ലിം സമുദായത്തില്‍ നിന്ന് സ്ഥാനാര്‍ഥി നിര്‍ബന്ധമെന്ന് പറയുന്നവരുടെയും ലക്ഷ്യം ഒന്ന് തന്നെയെന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. കനപ്പെട്ട എതിരാളിയെത്തും കണ്ണൂരില്‍ എന്ന സൂചനയാണ് സിപിഎം മുന്നോട്ട് വെക്കുന്നത്. സുധാകരനല്ലാതെ മറ്റൊരാള്‍ക്ക് ജയിച്ചുകയറുക എളുപ്പമല്ലെന്ന് ചിന്തിക്കുന്നവരും ഏറെ. ലോക്സഭാംഗത്വം ഇല്ലാതാകുന്നതോടെ കെപിസിസി പ്രസിഡന്‍റിനെതിരായ നിലവിലെ രാഷ്ട്രീയ പ്രേരിതമായ കേസുകളിലെല്ലാം പ്രിവിലേജ് നഷ്ടമാകും എന്ന് മുന്നില്‍ കാണുന്നവരുമുണ്ട്. ഈ കാരണങ്ങളാലാണ് കെ സുധാകരന്‍ തന്നെ തുടരട്ടെയെന്ന വാദം ശക്തമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam