'പാലം കടന്നാൽ കൂരായണ, പ്രവർത്തകരുടെ ത്യാഗം മറന്നാൽ ചരിത്രം ആവർത്തിക്കും'; വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെഎസ്‍യു നേതാവ്

Published : Jul 15, 2026, 02:22 PM ISTUpdated : Jul 15, 2026, 02:42 PM IST
gokul guruvayur v d satheesan

Synopsis

പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. അധികാരം ലഭിച്ചാൽ പ്രവർത്തകരെ മറക്കുന്ന നിലപാട് ശരിയല്ലെന്നും, അത്തരം നേതാക്കൾക്ക് തിരിച്ചടിയുണ്ടാകുമെന്നും ഗോകുൽ ഓർമ്മിപ്പിച്ചു.

തൃശൂർ: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി ഡി സതീശന് പരോക്ഷ മറുപടിയുമായി കെ എസ് യു തൃശൂർ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ. അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പും ആണെന്ന് ഗോകുൽ ഓർമിപ്പിച്ചു. പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല. ഈ പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം ചെയ്ത പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയ്മ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടുമെന്നും കെ എസ് യു നേതാവ് കുറിച്ചു.

പ്ലീഡർ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയായ തന്നോട് ആരും പരാതി പറഞ്ഞിട്ടില്ലെന്നാണ് വി ഡി സതീശൻ ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഒരാൾ കോളേജിൽ പഠിക്കുമ്പോൾ എസ്എഫ്ഐ ആയിരുന്നുവെന്നും ഒരാൾ എബിവിപി ആയിരുന്നെന്നുമാണ് ആരോപണം ഉയർന്നത്. കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗം പരാതിപ്പെട്ടു എന്നാണ് വാർത്ത വന്നത്. തന്നോട് ആരും പരാതിപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോപണം ഉയർന്ന രണ്ട് പേരുടേയും പേര് ഇന്ത്യൻ ലോയേഴ്സ് കോണ്‍ഗ്രസ് ശുപാർശ ചെയ്ത ലിസ്റ്റിലുണ്ട്. പശ്ചാത്തലം കൂടി പരിശോധിച്ചാണ് നിയമനം നടത്തിയത്. എജിയോട് അഭിപ്രായം തേടി. അല്ലാതെ കോൺഗ്രസിന്റെ പോഷക സംഘടന തരുന്ന ലിസ്റ്റിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നടത്താനാകില്ലല്ലോയെന്നും വി ഡി സതീശൻ ചോദിച്ചു. തിരുവനന്തപുരം ലോ കേളേജിലെ കെ എസ് .യു യൂണിറ്റ് കമ്മിറ്റിക്കൊന്നും പ്ലീഡർ നിയമനത്തിൽ ഒരു കാര്യവുമില്ലെന്നും മാധ്യമങ്ങൾ വെറുതെ ഊതിവീർപ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ഗോകുൽ ഗുരുവായൂരിന്‍റെ കുറിപ്പ്- പൂർണരൂപം

"അധികാരത്തിൻ്റെ നാൽക്കാലിയിൽ കാലുറപ്പിച്ച് ഇരിക്കുന്നവർക്ക്, അതിലേക്കുള്ള പാതയൊരുക്കുന്നതിന് വേണ്ടി ഇത്തരം യൂണിറ്റ് മുതൽ ഉള്ള ഓരോ പ്രവർത്തകരുടെയും ചോരയും നീരും അധ്വാനവും വിയർപ്പും തന്നെ ആണ് അവസരമൊരുക്കിയത്. അവർ അനുഭവിച്ച പീഡനങ്ങളും കഷ്ടതകളും ഒഴുക്കിയ ചോരയും തന്നെയാണ് അധികാര കസേരയിലേക്കുള്ള നിങ്ങളുടെ പാത ഒരുക്കിയത് എന്നും ആരും മറക്കേണ്ട!

ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ള വരെ അധികാരത്തിൻ്റെ അനന്തഗോപുരത്തിൽ നിന്നും ചരിത്രത്തിൻ്റെ ചവറ്റുകോട്ടയിലേക്ക് തള്ളിയിട്ടത് ഇത്തരത്തിൽ കഴിഞ്ഞ കാലങ്ങളിൽ തങ്ങൾക്ക് വേണ്ടി ത്യാഗം സഹിച്ചവരെ മറന്ന് ശീതീകരിച്ച മുറിയിലെ നാല് ചുവരുകൾക്കുള്ളിലേ സുഖലോലുപതയിൽ മനം മയങ്ങിയതുകൊണ്ട് ആണ്.

ഇന്നലെകളിൽ സമാനതകൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി അടിത്തട്ട് മുതൽ പ്രവർത്തിച്ചവരെ ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവനും ജീവിതവും നൽകി ത്യാഗം ചെയ്ത യൂണിറ്റ് മുതൽ ഉള്ള പ്രവർത്തകരെ പരിഗണിക്കാതെ താൻപൊയിമ കാണിക്കാൻ തീരുമാനിച്ചാൽ ഇഎംഎസ് മുതൽ പിണറായി വിജയൻ വരെയുള്ളവരുടെ ചരിത്രം ആവർത്തിക്കപ്പെടും എന്നത് ഒരു ഉദാഹരണം ആയി മുന്നിൽ ഉണ്ടെന്നതും മറക്കേണ്ട!

പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാൽ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ല"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സോളാർ കേസിൽ ​ഗുരുതര ആക്ഷേപവുമായി ടെനി ജോപ്പൻ; 'ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ഐജി ഹേമചന്ദ്രൻ മുഖത്തടിച്ചു'
കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും, ആസൂത്രിത കോപ്പിയടിക്ക് പിന്നിൽ സ്വകാര്യ കോച്ചിങ് സെന്റർ