അനധികൃത സ്വത്ത്: കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

By Web TeamFirst Published Oct 2, 2021, 8:49 AM IST
Highlights

തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടി.

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയിലടക്കം കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ ( K Sudhakaran) വിശദമായ അന്വേഷണത്തിന് വിജിലൻസ് (vigilance) ശുപാർശ നല്‍കി. സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി. പരാതിയിൽ കഴമ്പുണ്ടോയെന്നായിരുന്നു പ്രാഥമിക പരിശോധന. വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി.

കെ. കരുണാകരന്‍ ട്രസ്റ്റ്,  കണ്ണൂര്‍ ഡിസിസി ഓഫീസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നും അനധികൃത സ്വത്ത് സന്പാദിച്ചെന്നുമായിരുന്നു ആരോപണം. കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാല ജൂണ്‍ ഏഴിന് പ്രശാന്ത് ബാബു വിജിലന്‍സിന് ഈ വിഷയത്തില്‍ പരാതി നല്‍കുകയായിരുന്നു .  ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തിയത്. ഇനിയുള്ള തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലൻസ് നിലപാട്. കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസ്സമുണ്ടോ എന്നറിയാൻ വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്.

1987 മുതല്‍ 93 വരെ സുധാകരന്‍റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു.  പിന്നീട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുണാകരൻ ട്രസ്റ്റിന് വേണ്ടി പിരിച്ച 32 കോടിയിൽ ഉൾപ്പെടെ കെ സുധാകരന്‍ ക്രമക്കേട് നടത്തി എന്നാണ് ബാബുവിന്‍റെ ആരോപണം. തന്‍റെ കൈയില്‍ എല്ലാ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളവുകള്‍ കൈമാറിയതെന്നും പ്രശാന്ത് ബാബു പറഞ്ഞു.

click me!