
തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയിൽ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത. സംസ്ഥാനം മുഴുവൻ നിലവിൽ ഓറഞ്ച് അലർട്ടാണ് നൽകിയത്. പല മേഖലകളിലായി വ്യത്യസ്ത അളവിൽ കനത്ത മഴ ലഭിക്കുന്നതിന് കാരണം ഓഫ്ഷോർ ഡ്രോപ്പ് വാൾ എന്ന പ്രതിഭാസമാണെന്നും നിലവിൽ ഈ പ്രതിഭാസം വടക്കൻ കേരളത്തിൽ മാത്രമാണെന്നും ഐഎംഡി സീനിയർ സയൻ്റിസ്റ്റ് ഡോ നരേഷ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.
കടലിലെ പ്രതിഭാസമാണ് ഓഫ്ഷോര്‍ ഡ്രോപ് വാള്‍. കടൽക്കാറ്റും തീരദേശ കാലാവസ്ഥയും കടലിനടിയിലെ കുത്തനെയുള്ള ഇടിവുകളിൽ തട്ടി ആഴക്കടലിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയർന്നു വരും. ഇത് തീരപ്രദേശങ്ങളിലെ അന്തരീക്ഷ താപനില കുറയ്ക്കാനും, കടൽക്കാറ്റിന്റെ വേഗതയെയും ദിശയെയും സ്വാധീനിക്കാനും കാരണമാകുന്നു. മൂടൽമഞ്ഞിന്റെ രൂപീകരണത്തിന് ഈ പ്രതിഭാസം കാരണമാകും. പ്രാദേശികമായി കാറ്റിനും മഴക്കും കാരണമാകുകയും ചെയ്യും. സമുദ്രോപരിതലത്തിലെ താപനിലയിൽ പെട്ടെന്ന് വ്യത്യാസമുണ്ടാകുന്നതിനാൽ മുകളിലെ വായുസമ്മർദ്ദത്തിലും മാറ്റം വരുന്നു. ഇത് പ്രാദേശികമായി പെട്ടെന്നുള്ള കാറ്റിനും ചെറിയ മഴമേഘങ്ങളുടെ രൂപീകരണത്തിനും കാരണമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam