
കുമളി: അരിക്കൊമ്പൻ കുമളിക്കടുത്തുള്ള ജനവാസമേഖലയിലെത്തി. റോസാപ്പൂക്കണ്ടം ഭാഗത്ത് നൂറു മീറ്റർ അടുത്താണ് ആന ഇന്നലെ രാത്രി എത്തിയത്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലിന്‍റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആകാശത്തേയ്ക്ക് വെടിവച്ച് ആനയെ കാട്ടിലേക്ക് തുരത്തി. നിരീക്ഷണവും ശക്തമാക്കി.
അതേസമയം, രാത്രിയിൽ കണ്ടത് അരിക്കൊമ്പനെ തന്നെ എന്ന് പെരിയാർ കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ പി പി പ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആനയെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. റേഡിയോ കോളർ സിഗ്നൽ വഴിയാണ് ഇതറിഞ്ഞത്. റോസപ്പൂകണ്ടം ഭാഗത്തു നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെ വനത്തിനുള്ളിൽ ആണ് ഇപ്പോൾ അരിക്കൊമ്പനുള്ളത്. പല തവണ വെടിവെച്ചതിനു ശേഷമാണ് അരിക്കൊമ്പൻ ജനവാസ മേഖലയിൽ നിന്നും പോകാൻ തയ്യാറായത്.
അതേസമയം, അരിക്കൊമ്പനെ മയക്കുവെടി വച്ച് മാറ്റി പാര്‍പ്പിച്ചതിന് പിന്നാലെ അരിക്കൊമ്പന്‍റെ സാമ്രാജ്യത്തിലെ രാജാവായി വാഴുകയാണ് ചക്കക്കൊമ്പന്‍. നേരത്തെ അരിക്കൊമ്പനൊപ്പമുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തോടൊപ്പം ഇന്നലെ വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടിയ ചിന്നക്കനാലിനും സിമന്റു പാലത്തിനും ഇടയിലുള്ള യൂക്കാലിത്തോട്ടത്തിൽ നിന്നും കഴിഞ്ഞ ദിവസം വൈകിട്ടും ചക്കക്കൊമ്പനെ കണ്ടെത്തിയിരുന്നു.
301 കോളനി ഭാഗത്തു നിന്നുമെത്തിയപ്പോൾ വഴിയരികിൽ ചക്കക്കൊമ്പനെയാണ് ആദ്യം കണ്ടത്. കാട്ടാനക്കൂട്ടവും അടുത്തുണ്ടെന്ന് വഴിയാത്രക്കാരും പറയുന്നു. അൽപ്പനേരം കഴിഞ്ഞപ്പോൾ ഒരു പിടിയാനയും രണ്ടു കുട്ടിയാനകളും ചക്കക്കൊമ്പൻറെ അടുത്തേക്കെത്തി. എല്ലാവരും ചേർന്ന് ഇളംപുല്ലു പറിച്ചു തിന്നു കൊണ്ടിരുന്നു. ഇടക്ക് ശബ്ദം കേൾക്കുമ്പോൾ റോഡിലേക്ക് നോക്കിയും മണം പിടിച്ചും ഒപ്പമുണ്ടായിരുന്നവർക്ക് സംരക്ഷണം നൽകിയും ചക്കക്കൊമ്പന്‍ അരിക്കൊമ്പന്‍റെ തട്ടകത്തില്‍ സജീവമാവുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചയാണ് ചക്കക്കൊമ്പന്‍ ചിന്നക്കനാല്‍ സ്വദേശിയായ കാജന്‍റെ വീട് അടിച്ച് തകര്‍ത്തത്. ചക്ക സീസണിൽ പ്ലാവുകളിൽ നിന്നും ചക്ക പറിച്ചു തിന്നുന്നതിനാലണ് ആനക്ക് ഈ പേരു വീണത്.
ഇടുക്കിയിൽ കാറിടിച്ച കാട്ടാനയ്ക്കായി തെരച്ചിൽ; അപകടത്തിൽപ്പെട്ടത് ചക്കക്കൊമ്പനെന്ന് നാട്ടുകാർ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam