
കണ്ണൂര്‍:വൈദേകം റിസോര്‍ട്ട് അധികൃതരോട് നികുതി സംബന്ധമായ കണക്കുകള്‍ തിങ്കളാഴ്ച ഹാജരാക്കാന്‍ ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗത്തിന്‍റെ നിര്‍ദ്ദേശം. ഇന്ന് ഹാജരാകാനായിരുന്നു നേരത്തെ നോട്ടീസ് നല്‍കിയതെങ്കിലും ഉദ്യോഗസ്ഥരുടെ അസൗകര്യം മൂലമാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. അതേ സമയം വൈദേകത്തെക്കുറിച്ച് കിട്ടിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് വിജിലന്‍സിന്‍റെ തീരുമാനം.
വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് ടി ഡി എസ് വിഭാഗം ഈ മാസം രണ്ടിന് പരിശോധന നടത്തിയിരുന്നു. നികുതി അടക്കുന്നതമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു പരിശോധന. അന്ന് ഉദ്യോഗസ്ഥര്‍ കൊണ്ടു പോയ രേഖകളുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹാജരാക്കുന്നതിനാണ് ഇന്ന് ഹാജരാകന്‍ വൈദേകം മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് അസൗകര്യമുള്ളതിനാല്‍ തിങ്കളാഴ്ച ഹാജരായാല്‍ മതിയെന്ന് നിര്‍ദേശം നല്‍കി. ഇത് രണ്ടാം തവണയാണ് റിസോര്‍ട്ട് അധികൃതരെ ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കി വിളിപ്പിക്കുന്നത്. ഈ മാസം 8ന് റിസോര്‍ട്ട് മാനേജര്‍ ടിഡിഎസ് വിഭാഗത്തിന് മുന്നില്‍ ഹാജരായിരുന്നു.
അതേ സമയം യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബിന്‍റെ പരാതിയില്‍ വൈദേകത്തില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നാണ് വിജിലന്‍സ് പറയുന്നത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ആന്തൂര്‍ നഗരസഭയിലെ രേഖകളും വിജിലന്‍സിന് പരിശോധിക്കേണ്ടതുണ്ട്. ഇന്നലെ വിജിലന്‍സ് സംഘം രണ്ടു മണിക്കൂര്‍ നേരം വൈദേകത്തില്‍ പരിശോധന നടത്തിയിരുന്നു. ജോബിനില്‍ നിന്നും പരാതി സംബന്ധിച്ച കൂടുതല് വിവരങ്ങള്‍ ഫോണ്‍ വഴി ശേഖരിച്ച ശേഷമാണ് വിജിലന്‍സ് നടപടികളിലേക്ക് കടന്നത്. വൈദേകം റിസോര്‍ട്ടില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ഭാര്യക്കും മകനും കൂടി 91 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. തുടര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരികള്‍ വില്‍ക്കാന്‍ ഇവര്‍ നീക്കം തുടങ്ങിയിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam