
തൃശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ കണ്ടെത്തി മയക്കുവെടി വെച്ചു. രാവിലെ 7.15 ഓടെയാണ് ആനയെ മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്.
ഈഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കൊമ്പനെ ചാരിയായിരുന്നു മയക്കുവെടിയേറ്റ ആന മുന്നോട്ടു പോയിരുന്നത്. വനംവകുപ്പ് ജീവനക്കാർ പടക്കം പൊട്ടിച്ചതോടെ ഗണപതി മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ തട്ടിയിട്ട ശേഷം മുന്നോട്ടു ഓടിപ്പോയി. ഇതോടെയാണ് ആന നിലത്ത് വീണത്. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷം ആനയെ ലോറിയിലേക്ക് എടുത്തു കയറ്റാനാണ് നീക്കം. കോന്നി സുരേന്ദ്രൻ, കുഞ്ചു, വിക്രം എന്നീ മൂന്ന് കുങ്കിയാനകളും സ്ഥലത്തുണ്ട്.
ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൌത്യത്തിനുള്ളത്. വെറ്റിലപ്പാറ പുഴയോട് ചേർന്ന പതിനാലാം ബ്ലോക്കിലായിരുന്നു ആനയുണ്ടായിരുന്നത്. ആനയെ കോടനാട് അഭയാരണ്യത്തിലെത്തിച്ച് ചികിത്സ നല്‍കുകയെന്ന സങ്കീർണ്ണമായ ദൗത്യമാണ് ഇനി വനംവകുപ്പിന് മുന്നിലുള്ളത്.
ആനക്കൂടിന്റെ പണി പൂർത്തിയായിട്ടുണ്ട്. എലിഫന്‍റ് ആംബുലന്‍സും ഇന്നലെ രാത്രിയോടെ സജ്ജമായി. രണ്ടാം ഘട്ട ചികിത്സ ദൗത്യത്തിന് ചീഫ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള 25 അംഗ വിദഗ്ധ സംഘമാണ് അതിരപ്പിള്ളിയിലുള്ളത്. വനംവകുപ്പിന്റെ 80 ജീവനക്കാരാണ് ദൗത്യത്തിനായി തയ്യാറാകുന്നത്.
പരിക്കേറ്റ ആനയുടെ ആരോഗ്യ സ്ഥിതി മോശമായതിനാൽ ഒരു മാസത്തിനുള്ളിൽ വീണ്ടും മയക്കുവെടി വെക്കുന്നതിൽ ആശങ്കയുണ്ടെന്ന് നേരത്തെ തന്നെ ഡോക്ടറും വനംവകുപ്പും അറിയിച്ചിരുന്നു. അതിനാൽ വലിയ ഡോസിൽ മയക്കുവെടിവെച്ചിരുന്നില്ല. കോടനാട് എത്തിച്ചാലും മസ്തകത്തിലുള്ള പരിക്കായതിനാൽ, കൂട്ടിൽ കയറ്റി കഴിഞ്ഞ് തലകൊണ്ട് മരത്തടിയിൽ ഇടിച്ചാൽ പരിക്ക് ഗുരുതരമാകുമെന്നും സംശയമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam