
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായ ആണ്‍ സുഹൃത്തിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകി. പൂജപ്പുര പൊലീസിന്റെ ആവശ്യപ്രകാരമാണ് കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. നെടുമങ്ങാട് സ്വദേശി ബിനോയിയെ (21) കഴിഞ്ഞ ദിവസമാണ് പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇൻഫ്ലുവൻസർ കുടിയായ യുവാവിനെതിരെ കേസെടുത്തത്.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെൺകുട്ടി ഏതാനും ദിവസം മുമ്പാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം. അടുത്തിടെ ഒരു ഇൻഫ്ലുവൻസറുമായുള്ള സൗഹൃദം പെൺകുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പോസ്റ്റുകൾക്കും റീലുകൾക്കും താഴെ അധിക്ഷേപ കമന്‍റുകൾ നിറഞ്ഞിരുന്നു. മകളുടെ മരണത്തിന് കാരണം സൈബർ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇൻഫ്ലുവൻസറെ സംശയിക്കുന്നതായും പെൺകുട്ടിയുടെ അച്ഛൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. മുൻപ് സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വന്നിരുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam