
മലപ്പുറം: വാട്ടര്‍ ട്രീറ്റ്‌മെന്റ്റ് പ്ലാന്റ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചതിനെതിരെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തിയ വ്യക്തി ഉപഭോക്തൃകമ്മീഷനില്‍ നല്‍കിയ പരാതിയില്‍ 23.31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. മലപ്പുറം മേല്‍മുറി താമരശേരി സ്വദേശി അബ്ദുള്‍ സമദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.
കാക്കനാട് സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കടമ്പ്രയാര്‍ തീരത്ത് നിര്‍മ്മിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പരാതിക്കാരന്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നു. 2019 ഒക്ടോബര്‍ മാസത്തെ വെള്ളപൊക്കത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തകര്‍ന്നു. ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. അപകട വിവരം അറിയിക്കുന്നതില്‍ കാലതാമസമുണ്ടായി എന്നും കാലവര്‍ഷം നേരത്തേ ആരംഭിച്ചിട്ടും മതിയായ മുന്‍കരുതല്‍ എടുക്കാതെ വീഴ്ച വരുത്തി എന്നും ആരോപിച്ചാണ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ചത്.
ഇതിനെതിരെയുള്ള പരാതിയിലാണ് കമ്മീഷന്റെ വിധി. അടിയന്തിര സ്വഭാവമുള്ളതും സമയബന്ധിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാലുമാണ് കാലതാമസമുണ്ടായതെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയതല്ലെന്നുമുള്ള പരാതിക്കാരന്റെ വാദം കമ്മീഷന്‍ അംഗീകരിച്ചു. ഹൈദരാബാദില്‍ നിന്നും ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ സൗജയ് കുമാറിനെ കമ്മീഷന്‍ മുമ്പാകെ വരുത്തി വിസ്തരിച്ചെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നും നിര്‍മ്മാണ പ്രവൃത്തിയില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം തെളിയിക്കാനായില്ല.
ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയായ 23,31,446 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചു. വീഴ്ച വരുത്തിയാല്‍ വിധിയായ തിയ്യതി മുതല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam