പഞ്ചിംഗ് ശമ്പള സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിക്കൽ; സർക്കാർ ജീവനക്കാരുടെ സംഘടനകൾ രണ്ട് തട്ടിൽ

By Web TeamFirst Published Apr 26, 2022, 3:28 PM IST
Highlights

വളരെ മുമ്പ് തന്നെ ജീവനക്കാർ ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് എൻജിഒ യൂണിയൻ പറഞ്ഞു. അതേ സമയം നീക്കം പ്രായോഗികമല്ലെന്നും സ്വകാര്യ കമ്പനികളെ പോലെ സർക്കാർ മാറരുതെന്നും എൻജിഒ അസോസിയേഷൻ വിമർശിച്ചു
 

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് ശമ്പള സോഫ്റ്റ്‍വെയറുമായി ബന്ധിപ്പിക്കുന്നതിൽ ജീവനക്കാരുടെ സംഘടനകൾ രണ്ട് തട്ടിൽ. വളരെ മുമ്പ് തന്നെ ജീവനക്കാർ ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് എൻജിഒ യൂണിയൻ പറഞ്ഞു. അതേ സമയം നീക്കം പ്രായോഗികമല്ലെന്നും സ്വകാര്യ കമ്പനികളെ പോലെ സർക്കാർ മാറരുതെന്നും എൻജിഒ അസോസിയേഷൻ വിമർശിച്ചു.
 
തോന്നുമ്പോൾ കയറി ചെന്ന് തോന്നുമ്പോൾ ഇറങ്ങുന്ന പ്രവണതകൾക്ക് തടയിട്ടാണ് സർക്കാർ സർവീസിൽ പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. ജോലി സമയം കൃത്യമായി രേഖപ്പെടുത്തി അത് ശമ്പളത്തെയും അവധിയെയും ബാധിക്കുന്ന രീതിയിൽ ക്രമീകരിച്ചാണ് സർക്കാർ ജീവനക്കാർക്ക് മേൽ പിടിമുറുക്കിയത്. ഇന്നലെയാണ് പഞ്ചിംഗിനെ ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്.

എ കെ ആന്‍റണിയുടെ ഭരണകാലത്ത് സെക്രട്ടറിയേറ്റിലടക്കം ഉണ്ടായ അനിഷ്ട സംഭവങ്ങൾ പഴങ്കഥയാണെന്ന് നേരത്തെ തന്നെ സെക്രട്ടറിയേറ്റിലെയും സർക്കാർ ഓഫീസുകളിലെയും ഇടതു സംഘടനകൾ വ്യക്തമാക്കിയതാണ്. എന്നാൽ ഒരുപടി കൂടി കടന്ന് ശമ്പള സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുമ്പോൾ ഇടത് സംഘനകൾ സർക്കാരിനൊപ്പമാണ്. 

സർക്കാർ ഉദ്യോഗസ്ഥരുടെ സമർപ്പണ ബോധത്തെ കൂടിയാണ് പുതിയ നീക്കങ്ങളിലൂടെ സർക്കാർ ചോദ്യം ചെയ്യുന്നതെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ വിമർശനം. നിലവിൽ സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിച്ചിട്ടുണ്ട്. മറ്റ് ഓഫീസുകളിൽ വകുപ്പ് മേധാവികൾ എത്രയും വേഗം ഉറപ്പാക്കണെമന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. 2018ൽ തന്നെ പഞ്ചിംഗ് സ്പാർക്ക് ബന്ധിപ്പിക്കൽ തീരുമാനിച്ചെങ്കിലും കൊവിഡിനെ തുടർന്നാണ് നീക്കങ്ങൾ മരവിച്ചത്. മാസം 300 മിനിറ്റ് ഗ്രേസ് ടൈം പരിധി പിന്നിട്ട ശേഷം ജോലി സമയത്തിൽ കുറവുണ്ടെങ്കിൽ ശമ്പളം കുറക്കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഒരുമാസം 10മണിക്കൂറിലേറെ അധികം ജോലി ചെയ്താൽ ഒരു ദിവസം കോംപൻസേറ്ററി അവധിയാണ് മെച്ചം. 

click me!