
കൊല്ലം: കളമശ്ശേരി സ്ഫോടനം ഞെട്ടൽ ഉണ്ടാക്കുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം. ഊഹാപോഹങ്ങളുടെ പിന്നാലെ പോകരുതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കളമശ്ശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളെ കാണുകയായിരുന്നു സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും.
കേരളത്തിന്റെ മഹത്വം നിലനിർത്തണം. സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ജനതയാണ് നമ്മുടേത്. നിരായുധരായി പ്രാർത്ഥനയിൽ മുഴുകിയ ഒരുകൂട്ടം ആളുകൾക്ക് നേരായാണ് ആക്രമണം ഉണ്ടായത്. ചെയ്തത് ആരായാലും കടുത്ത ശിക്ഷ നൽകണമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. അതിവേഗത്തിൽ പ്രതികളെ പിടികൂടണം. സർക്കാർ ചടുലമായി പ്രവർത്തിക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന ഏജൻസികൾ കൂട്ടായി അന്വേഷിക്കണം. നാളത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് വിശ്വസിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നും കീഴടങ്ങിയയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത്കുമാര്‍ പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 45ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തെതുടര്‍ന്ന് പൊള്ളലേറ്റാണ് സ്ത്രീ മരിച്ചത്.
നിലവില്‍ സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് ഒരാള്‍ തൃശ്ശൂര്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി സ്വദേശിയായ ഡൊമിനിക് മാര്‍ട്ടിന്‍ എന്നയാളാണ് കീഴടങ്ങിയതെന്ന് എഡിജിപി അജിത്ത്കുമാര്‍ പറഞ്ഞു. സ്ഫോടനം നടത്തിയതിന് താനാണെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. യഹോവ സാക്ഷി സഭയുടെ അംഗമെന്നാണ് അയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇയാള്‍ നല്‍കിയ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരുകയാണ്. അവകാശവാദത്തെക്കുറിച്ച് പരിശോധിച്ചുവരുകയാണെന്ന് വിശദമായി ചോദ്യം ചെയ്യുകയാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷമെ മറ്റുകാര്യങ്ങള്‍ പറയാനാകുവെന്നും അജിത്ത്കുമാര്‍ പറഞ്ഞു. ഇത്തരം സ്ഫോടനങ്ങളുണ്ടാകുമ്പോള്‍ എല്ലാ അന്വേഷണ ഏജന്‍സികളും വരുമെന്നും കേരള പൊലീസിന് അതിന്‍റെതായ അന്വേഷണ രീതിയും സംവിധാനങ്ങളും ഉണ്ടെന്നും അതുപ്രകാരം തുടര്‍ അന്വേഷണം നടക്കുമെന്നും എഡിജിപി പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam