
ഇരിങ്ങാലക്കുട: ലൗ ജിഹാദും ലഹരി ജിഹാദും ആരോപിച്ച് കൂടുതൽ രൂപതകൾ രംഗത്ത്. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. പാലാ ബിഷപ്പിന്‍റെ ലഹരി ജിഹാദ് പ്രസ്‍താവന വലിയ വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് ബിഷപ്പ് പോളി കണ്ണൂക്കാടന്‍റെ പ്രതികരണം. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണം. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത കാണിക്കണം. ക്രൈസ്തവ കുടുംബങ്ങളിൽ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു.
അതേസമയം പാലാ ബിഷപ്പിന്‍റെ പ്രസംഗത്തിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് വരികയാണ് മുസ്ലീം സംഘടനകൾ. പ്രസ്താവന വർഗീയ ദ്രുവീകരണം ലക്ഷ്യമിട്ടെന്നാണ് മുസ്ലീം കോർഡിനേഷൻ കമ്മിറ്റിയുടെ ആരോപണം. ബിജെപി സർക്കാരിന്‍റെ ആനുകൂല്യങ്ങളിൽ കണ്ണുവെച്ചാണ് ബിഷപ്പിന്‍റെ നീക്കം. പാലാ ബിഷപ്പ് കല്ലറങ്ങാട്ടിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് കോർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പാലാ ബിഷപ്പിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പി ടി തോമസും രംഗത്തെത്തി.
നാർക്കോട്ടിക് ജിഹാദ് പ്രസ്താവന അതിരുകടന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും സഭ തകര്‍ക്കരുത്. ജാതി തിരിച്ചും മതം നോക്കിയും കുറ്റകൃത്യങ്ങളുടെ കണക്ക് എടുക്കരുത്. ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാർത്തുന്നത് അക്ഷന്തവ്യമായ തെറ്റാണ്. മതമേലധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ബിഷപ്പിന്‍റെ പരാമർശം അത്ഭുതപ്പെടുത്തുന്നുവെന്നും മതസൗഹാർദ്ദത്തെ ആഴത്തിൽ മുറിവേൽപ്പിക്കുമെന്ന് സംശയമുണ്ടെന്നുമായിരുന്നു പി ടി തോമസിന്‍റെ പ്രതികരണം. അതേസമയം അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാകാം ബിഷപ്പിന്‍റെ പ്രതികരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam