
തിരുവനന്തപുരം: പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പരിശോധിക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു. മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പിഎം ആർഷോ. പരീക്ഷ എഴുതാതെ ആർഷോ വിജയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാജാസ് കോളേജിലെ വ്യാജ രേഖയുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. ഇത് ഒരു വ്യക്‌തി ചെയ്യുന്ന തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വിഷയത്തിൽ കർശന നടപടി ഉണ്ടാകും. വിഷയം അറിയുന്നതേ ഉള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അമൽ ജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ സമരം ചെയ്യുന്ന കുട്ടികൾക്കെതിരെ നടപടി എടുക്കരുതെന്ന് നിർദേശം നൽകിയിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വാശ്രയ സ്ഥാപനങ്ങൾ പലതും അനാവശ്യ നിർബന്ധങ്ങൾ വിദ്യാർത്ഥികൾക്കുമേൽ അടിച്ചേൽപ്പിക്കുകയാണ്. കോളേജിലേക്ക് വരുന്ന കുട്ടികൾ 18 വയസ്സ് കഴിഞ്ഞവരാണ്. അവരെ അങ്ങനെ തന്നെ കാണണം. പലയിടത്തും സദാചാര പൊലീസിങ് നടക്കുന്നുണ്ട്. മൊബൈൽ പിടിച്ചെടുക്കുന്നത് വ്യക്തി സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. കുട്ടികൾ സമരവുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ശ്രദ്ധയുടെ മരണം; അമൽ ജ്യോതി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയില്ലെന്ന് വിദ്യാർത്ഥികൾ
അതേസമയം, ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിഷേധം നടക്കുന്ന കാത്തിരപ്പള്ളി അമൽ ജ്യോതി എന്‍ജിനീയറിങ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോസ്റ്റൽ ഒഴിയാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി. എന്നാല്‍, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.
സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടക്കുക. ആരോപണ വിധേയരായ അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്നലെ മാനേജ്മെൻ്റ് അധികൃതർ വിദ്യാർത്ഥികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ആരോപണ വിധേയരായ അധ്യാപകരെ ഉൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് വിപുലമായ യോഗം ചേരാൻ തീരുമാനിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam