
തിരുവനന്തപുരം: തീരദേശം വഴിയുള്ള ഐഎസ് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രത തുടരുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ തീരുമാനമായി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വ്യാപനം തടയാൻ കർശന നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
ഐഎസ് ബന്ധമുള്ളവർ ശ്രീലങ്കയിൽ നിന്നും ഒരു ബോട്ടിൽ കേരള തീരം ലക്ഷ്യമാക്കി നീങ്ങുന്നവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ലക്ഷദ്വീപ്, കേരള തീരങ്ങളിൽ ജാഗ്രത തുടങ്ങിയത്. പക്ഷെ ബോട്ട് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ശ്രീലങ്കയിൽ തീവ്രവാദികള്‍ ഉപയോഗിച്ച സ്ഫോടക വസ്തുക്കള്‍ കടൽമാർഗം കടത്തിയതാകാമെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇതേ തുടർന്നാണ് കേരള തീരത്ത് ജാഗ്രത തുടരാൻ തീരുമാനിച്ചത്. തീരദേശ പൊലീസ് സ്റ്റേഷനുകളുടെ പശ്ചാത്തല സൗകര്യം വര്‍ദ്ധിക്കാനും മുഖ്യമന്ത്രി വിളിച്ചു ചേർന്ന ഉന്നത തലയോഗം തീരുമാനിച്ചു.
കേരളത്തിലേക്ക് ലഹരിമരുന്ന് കടത്ത് കുറയണമെങ്കിൽ ഉപഭോഗം കുറയക്കാനുള്ള നടപടികളാണ് ശക്തമാക്കേണ്ടെതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥകും എക്സൈസ് കമ്മീഷണറും അഭിപ്രായപ്പെട്ടത്. ഡീ അഡിക്ഷൻ സെന്‍ററുകളിൽ നിന്നും പുറത്തേക്ക് വരുന്ന വിദ്യാർത്ഥികളെ വീണ്ടും നിരീക്ഷിക്കാൻ വിദ്യാഭ്യാസ- സാമൂഹിക ക്ഷേമ വകുപ്പുകള്‍ ചേർന്ന് പ്രത്യേക പദ്ധതി തയ്യാറാക്കും.
പൊലീസിന്‍റെ ഹോപ്പ് ഒആർസി പദ്ധതികള്‍ വിപുലപ്പെടുത്തും. എക്സൈസ്- പൊലീസ് മേധാവികള്‍ അന്തർസംസ്ഥാന ലഹരി കടത്ത് തടയാനുള്ള ഏകോപനം നടത്തും. എക്സൈസ് -പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിദ്യാഭ്യാസ -സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. പ്രചരണങ്ങളുടെ ഭാഗമായി ഹ്രസ്വചിത്രങ്ങള്‍ നിർമ്മാക്കാനും തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam