
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം. കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുതെന്ന് ഐഎസ്എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി പറഞ്ഞു. സംഘപരിവാർ ആശയങ്ങളുടെ സ്വാധീനത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. വിദ്യാഭ്യാസ മേഖലയുടെ മതനിരപേക്ഷ സ്വഭാവവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ സർക്കാർ ജാഗ്രത പുലർത്തണം. വിദ്യാഭ്യാസത്തെ രാഷ്ട്രീയ - വർഗീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലെന്നും ഷുക്കൂർ സ്വലാഹി പറഞ്ഞു.
അതിനിടെ പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി സംസ്ഥാന സർക്കാർ വീണ്ടും ചർച്ച നടത്തിയേക്കും. പാഠ്യപദ്ധതിയിൽ ഇടപെടരുതെന്നും സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാനത്തിന് വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചാൽ പദ്ധതിയുമായി മുന്നോട്ട് പോകാമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ നിബന്ധനകൾ മുന്നോട്ട് വച്ച് കേന്ദ്രവുമായി വീണ്ടും ചർച്ച നടത്താനാണ് നീക്കം.
അതേസമയം ദില്ലിയിൽ ഇന്നലെ രാഹുൽ ഗാന്ധിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ കൂടിക്കാഴ്ചയിൽ വിഷയം ചർച്ചയായില്ല. ഉപാധികളോടെയെങ്കിലും പി എം ശ്രീ നടപ്പാക്കണമെന്നാണ് വി ഡി സതീശന്റെ നിലപാട്. കഴിഞ്ഞ ദിവസം കെ പി സി സി രാഷ്ട്രീയ കാര്യ സമിതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam