
കണ്ണൂർ : ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ അധികാരികൾ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവെക്കാനാണെന്നും മാർ ജോസഫ് പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സമരക്കാരുടെ ആവശ്യം തികച്ചും ന്യായം ആണ്. പുനരധിവാസ പാക്കേജ് നാളിതു വരെ നടപ്പായില്ല. പോർട്ട് ഒഴിവാക്കുക എന്നത് ഈ സാഹചര്യത്തിൽ പ്രായോഗികമാണെന്ന് കരുതുന്നില്ല. രാജ്യ വിരുദ്ധമായ ലക്ഷ്യം ആർക്കെങ്കിലുമുണ്ടെങ്കിൽ സർക്കാർ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്.പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാൽ ഒരു കാലത്തും പുനരധിവാസം നടക്കില്ല. ജനകീയ സമരത്തെ ലത്തീൻ സഭയുടെ സമരം ക്രിസ്ത്യാനികളുടെ സമരം എന്നൊക്കെ ബ്രാന്റ് ചെയ്യുന്നത് കേരളത്തിന് ചേർന്നതല്ലെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ലത്തീൻ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകൾ തമ്മിൽ അകൽച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് സമരത്തെ ദുർബലമാക്കുന്നതിന് സമാനമാണ്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നിൽ ഏതെങ്കിലും സാമൂഹ്യ വിരുദ്ധർ ഉണ്ടെങ്കിൽ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഫാദർ തിയോഡേഷ്യസിന്‍റെ വർഗ്ഗീയ പരാമർശത്തെ തലശ്ശേരി ആർച്ച് ബിഷപ്പ് തള്ളി. ഇത്തരം പരാമർശങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. സമരത്തിൽ നിന്ന് ശ്രദ്ധ മാറിപ്പോകും.തെറ്റ് ഏറ്റ് പറഞ്ഞ സ്ഥിതിക്ക് വിഷയം അവസാനിപ്പിക്കണം.അല്ലെങ്കിൽ നിയമപരമായി നീങ്ങണം.അതിന്റെ പേരിൽ വർഗ്ഗീയ ദ്രുവീകരണമുണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തെ നിരാകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam