
ഷൊർണൂർ: ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡി ആയി ജേക്കബ് തോമസ് ചുമതലയേറ്റു. ഒന്നര വർഷത്തെ സസ്പെൻഷനു ശേഷമാണ് സർക്കാർ സർവീസിലേക്കുള്ള ജേക്കബ് തോമസിന്റെ തിരിച്ചു വരവ്. മെറ്റൽ ഇൻസ്ട്രീസ് ഡയറക്ടർ പദവി, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയതിന് സർക്കാരിനോട് നന്ദി ഉണ്ടെന്നായിരുന്നു ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപ് ജേക്കബ് തോമസിന്റെ പരിഹാസം.101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കും, മൂർച്ച കൂടിയാൽ പ്രശ്നമാവുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.
"
സസ്പെൻഷൻ റദ്ദാക്കി ജേക്കബ് തോമസിനെ തിരികെയെടുക്കാൻ ജൂലൈ 29നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടത്. വ്യവസായ വകുപ്പിലെ ബന്ധുനിയമ കേസിൽ ഇ.പി.ജയരാജനെ പ്രതിയാക്കിയതോടെയാണ് വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് സർക്കാരിന് അനഭിമതനായത്. ഇതേ തുടർന്ന് ജയരാജന് മന്ത്രിസ്ഥാനവും രാജി വയ്ക്കേണ്ടി വന്നു. വിജിലൻസ് ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ട ജേക്കബ് തോമസ് സസ്പെഷനിലുമായി. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് ജേക്കബ് തോമസിന് സർക്കാർ വീണ്ടും നിയമനം നൽകിയതും വ്യവസായമന്ത്രിയായ ഇ പി ജയരാജന് കീഴിൽ ആണെന്നതും ശ്രദ്ധേയമായി
ഓഖി രക്ഷാപ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ചതിനാണ് ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസിന് 2017 ഡിസംബറിൽ സസ്പെൻഷൻ ലഭിച്ചത്. പിന്നീട് അനുമതിയില്ലാതെ പുസ്കമെഴുതിയതിനും തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി കേസും ചൂണ്ടികാട്ടി സസ്പെൻഷൻ കാലവധി പലതവണ നീട്ടി. തുടർച്ചയായ സസ്പെൻഷനുകൾ നിയമലംഘനമെന്ന് ചൂണ്ടികാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ കോടതി ഉത്തരവിട്ടത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. അടുത്ത വർഷം മെയ് 31വരെയാണ് ജേക്കബ് തോമസിന് സർവ്വീസുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam