പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗക്കാർക്ക് ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനയ്ക്കായി പള്ളി തുറന്ന് നൽകിയിരുന്നില്ല.
കണ്ടനാട്: എറണാകുളം കണ്ടനാട് സെന്‍റ് മേരീസ് പള്ളി സമീപത്തുള്ള യാക്കോബായ സഭയുടെ ചാപ്പലിൽ കുർബാന നടത്തി യാക്കോബായ വിഭാഗം. പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗക്കാർക്ക് ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥനയ്ക്കായി പള്ളി തുറന്ന് നൽകിയിരുന്നില്ല.
ഇതിനെ തുടർന്ന് ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. യാക്കോബായ വിഭാഗം വിശ്വാസികൾ കുർബാന നടത്തുന്ന പള്ളി പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സംഘർഷത്തിൽ എറണാകുളം കണ്ടനാട് സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വൈദികനായ ഐസക് മറ്റമ്മലിന് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഓർത്തഡോക്സ് വിഭാഗം ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്. സംഘർഷത്തെ തുടർന്ന് സബ് കളക്ടർ എത്തി പള്ളി പൂട്ടിയിരുന്നു.
സുപ്രീംകോടതി വിധി മറികടന്ന് യാക്കോബായ വിഭാഗത്തിന് പള്ളിയിൽ കയറാൻ അധികാരികൾ മൗനാനുവാദം നൽകിയെന്ന് ഓർത്തഡോക്സ് സഭ ആരോപിച്ചു. ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക ബാവയുടെ ആഹ്വാനപ്രകാരമാണ് പ്രതിഷേധദിനം ആചരിക്കുന്നത്.