രണ്ട് വിഭാഗങ്ങളെയും ഒന്നിച്ച് ഉച്ചഭക്ഷണത്തിനിരുത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഗവർണർ പ്രതികരിച്ചു. മഞ്ഞുരുക്കാൻ സാധിക്കുമെങ്കിൽ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: സഭാ തർക്കം നിയമ നിർമാണത്തിലൂടെ പരിഹരിക്കണം എന്നാവശ്യപ്പെട്ട് യാക്കോബായ സഭ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. വിശ്വാസികൾ ഒപ്പിട്ട ഭീമ ഹർജി ഗവർണർക്ക് സമർപ്പിച്ചു. രണ്ട് വിഭാഗങ്ങളെയും ഒന്നിച്ച് ഉച്ചഭക്ഷണത്തിനിരുത്താൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഗവർണർ പ്രതികരിച്ചു. മഞ്ഞുരുക്കാൻ സാധിക്കുമെങ്കിൽ നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രശ്നത്തിൽ തുടർചർച്ചകൾക്കായി മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെയും മോദി ചുമതലപ്പെടുത്തി. ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും, കോടതിവിധികളിലെ നീതി നിഷേധമാണ് ചർച്ച ചെയ്യേണ്ടതെന്നും ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടെന്നും യാക്കോബായ സഭാപ്രതിനിധികൾ പറഞ്ഞു. അതേസമയം, സുപ്രീംകോടതി വിധിയിൽ വിട്ടുവീഴ്ച ചെയ്യാൻ ഓർത്തഡോക്സുകാർ തയ്യാറല്ല.
അതേസമയം, സഭാതർക്കത്തിൽ പ്രധാനമന്ത്രി ഇടപടുന്നതിൽ തെറ്റില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. വലിയ ക്രമസമാധാന പ്രശ്നമായി വരുന്ന കാര്യമാണ് സഭാ തർക്കം. അതിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാഗതാർഹമാണ്. അതിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും തൃശ്ശൂരിൽ കേരളപര്യടനത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.