
തിരുവനന്തപുരം: വിവാദമായ സ്വര്‍ണ്ണക്കടത്തുകേസില്‍ സര്‍ക്കാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം എഡിറ്റോറിയല്‍. 'സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് വിമര്‍ശനം. സ്വപ്നയുടെ ഐടി വകുപ്പുമായി ബന്ധമുള്ള പദവിയാണ് ആരോപണത്തിന് കാരണമായതെന്നും ജനയുഗം മുഖപ്രസംഗത്തിൽ വിമർശനം. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാഹചര്യം പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ജനയുഗം എഡിറ്റോറിയലില്‍ വ്യക്തമാക്കി. സ്വര്‍ണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടേണ്ടതുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തുകൊണ്ടുവരാന്‍ നടപടികളുണ്ടാകണമെന്നും എഡിറ്റോറിയലിലൂടെ ആവശ്യപ്പെട്ടു.
രാജ്യത്ത് ആദ്യത്തെയും സംസ്ഥാനത്തെ ഏറ്റവും വലുതുമെന്ന പ്രത്യേകതകളുള്ള ഈ തട്ടിപ്പിന്റെ എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും അതിന് ലഭിച്ച സഹായങ്ങളും കണ്ടെത്തണം. അതില്‍ ഏത് ഉന്നതര്‍ക്ക് പങ്കുണ്ടെങ്കിലും പുറത്തുകൊണ്ടുവരികയും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുകയും വേണമെന്നും എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.
സ്വര്‍ണ്ണക്കടത്ത് സംഭവത്തോട് താരതമ്യംചെയ്യുന്ന സോളാര്‍ വിവാദത്തില്‍ ചിലരെയെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കിയത് എപ്പോഴായിരുന്നുവെന്ന് പഴയ സംഭവങ്ങള്‍ ഓര്‍ത്തെടുത്താല്‍ മനസിലാക്കാനാകും. പലരേയും അവസാന ഘട്ടംവരെ സംരക്ഷിക്കാനുള്ള നീക്കങ്ങളും അന്വേഷണം തന്നെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും അക്കാലത്തുണ്ടായിരുന്നുവെന്നത് മറക്കാറായിട്ടില്ല. ഇവയെല്ലാം പരിശോധിച്ചാല്‍തന്നെ ഈ താരതമ്യം അസ്ഥാനത്താണെന്ന് വ്യക്തമാകുമെന്നും എഡിറ്റോറിയലില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam