'കേരള ബിജെപിയില്‍ അഭിപ്രായഭിന്നതയില്ല'നേതൃമാറ്റമില്ലെന്ന ജാവദേക്കറുടെ പ്രഖ്യാപനം സ്വാഗതം ചെയ്ത് കോര്‍ കമ്മറ്റി

By Web TeamFirst Published Jan 8, 2023, 4:28 PM IST
Highlights

സംസ്ഥാന കോർ കമ്മറ്റി അംഗങ്ങളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, അബ്ദുളള കുട്ടി, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ എന്നിവരാണ്  സംയുക്ത പ്രസ്താവന പുറത്തിറക്കിയത്
 

തിരുവനന്തപുരം; കേരള ബിജെപിയിൽ അഭിപ്രായ വ്യത്യാസമില്ലന്നും ഭാരവാഹികളിൽ മാറ്റമുണ്ടാകില്ലെന്നുമുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ എംപിയുടെ പ്രസ്താവനയെ കോർ കമ്മിറ്റി സ്വാഗതം ചെയ്തു.സംസ്ഥാന കോർ കമ്മറ്റി അംഗങ്ങളായ ഓ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, വി.മുരളീധരൻ, അബ്ദുളള കുട്ടി, സി.കെ.പത്മനാഭൻ, പി.കെ.കൃഷ്ണദാസ്, എ.എൻ.രാധാകൃഷ്ണൻ, എം.ടി.രമേശ്, ജോർജ് കുര്യൻ, സി. കൃഷ്ണകുമാർ, പി.സുധീർ എന്നിവർ സംയുക്ത പ്രസ്താവന പുറത്തിറക്കി . പ്രസ്താവനയുടെ പൂര്‍ണ്ണരൂപം...

കേരള ബി.ജെ.പി നേതൃത്വം ബഹുജനാടിത്തറ വിപുലപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ്.  നരേന്ദ്രമോദിയുടെ ജനപ്രിയ നയങ്ങളിൽ വിറളി പൂണ്ട ഇടതു വലത് മുന്നണികൾ ബി.ജെ.പിയെ അപകീർത്തിപ്പെടുത്തുന്നതിന് പാർട്ടിയിൽ ഭിന്നതയുണ്ട് എന്ന് അപവാദ പ്രചരണം നടത്തുകയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ ബി.ജെ.പിക്കെതിരെ ആസൂത്രിതമായ കള്ള പ്രചരണം നടത്തുകയാണ്. ഇടത്- വലത് മുന്നണികൾ തങ്ങളുടെ അഴിമതിയും കുംഭകോണവും മൂടിവയ്ക്കുന്നതിനും ഒത്തുകളി മറച്ചുവെക്കുന്നതിനും വേണ്ടിയാണ് ഈ വ്യാജ പ്രചരണം നടത്തുന്നത്. ബി.ജെ.പി സംസ്ഥാനത്ത് ഇടത് സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും അനീതിക്കുമെതിരെ ജനങ്ങളെ സംഘടിപ്പിച്ചു കൊണ്ട് അനേകം ജനകീയ സമരങ്ങൾ നടത്തിയിട്ടുണ്ട്.

കേരളത്തിലെ എല്ലാവർക്കും പ്രധാന മന്ത്രി നരേന്ദ്ര മോദി സൗജന്യമായി കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകി അവരെ മഹാമാരിയിൽ നിന്നും സംരക്ഷിച്ചു. കഴിഞ്ഞ 28 മാസക്കാലം കൊണ്ട് കേരളത്തിലെ 1.5 കോടി ജനങ്ങൾക്ക് 140 കിലോ സൗജന്യ അരി മോദി സർക്കാർ നൽകി. കിസാൻ സമ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ 37 ലക്ഷം കർഷകർക്ക് 24,000 രൂപ വീതം നൽകി. സംസ്ഥാനത്തെ 52 ലക്ഷം പേർക്ക് പി.എം  മുദ്ര പദ്ധതി വഴി ലോൺ ലഭിക്കുകയും ഇതുവഴി 25 ലക്ഷം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

56 ലക്ഷം പേരാണ് ജൻ ധൻ അക്കൗണ്ടുകളാണ് കേരളത്തിൽ ഇതുവരെ ആരംഭിച്ചിരിക്കുന്നത്. അവർക്ക് സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും  നേരിട്ട് അക്കൗണ്ടിൽ ലഭിക്കുന്നുണ്ട്. ഉജ്വല സ്‌കീമിൽ ഉൾപ്പെടുത്തി കേരളത്തിലെ 3.4 ലക്ഷം വനിതകൾക്ക് സൗജന്യ ഗ്യാസ് കണക്ഷനും സിലിണ്ടർ ഒന്നിന് 200 രൂപ സബ്‌സിഡിയും മോദി സർക്കാർ നൽകി. മോദി സർക്കാരിന്റെ എല്ലാ പദ്ധതികൾക്കും കേരളത്തിലെ ജനങ്ങളുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ എൽ.ഡി.എഫും യു.ഡി.എഫും വ്യാജവാർത്തകൾ ചമച്ച് ബി.ജെ.പിയെ അപമാനിക്കാൻ ശ്രമിക്കുകയാണ്.

2024-ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ മോദി സർക്കാർ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് കേരളത്തിലെ എല്ലാ ജനങ്ങൾക്കുമറിയാം. അഴിമതി, മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത്, ലോട്ടറി, ക്രൈം - എന്നീ ആറ് കാര്യങ്ങളാണ് എൽ.ഡി.എഫ് സർക്കാരിന്റെ അജൻഡകൾ. ബി.ജെ.പിക്കെതിരെ അവർ നടത്തുന്ന നീക്കങ്ങൾ പരാജയപ്പെടും എന്നത് തീർച്ചയാണെന്നും കോര്‍ കമ്മറ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
 

click me!