'കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; ആര്യക്കെതിരെ അധിക്ഷേപ പരാമർശവുമായി ജെബി മേത്തർ

By Web TeamFirst Published Nov 10, 2022, 12:14 PM IST
Highlights

സംഭവം വിവാദമായതോടെ ഭർത്താവിൻ്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രം​ഗത്തെെത്തി. 

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ അധിക്ഷേപ പരാമർശവുമായി രാജ്യസഭാ എംപിയും കോൺ​ഗ്രസ് നേതാവുമായ ജെബി മേത്തർ. മഹിളാ കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ജെബി മേത്തർ ആര്യയെ അധിക്ഷേപിച്ചത്. പോസ്റ്റർ എഴുതി ഒട്ടിച്ച പെട്ടിയുമായാണ് ജെബി മേത്തർ എത്തിയത്. "കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ " എന്നാണ് പോസ്റ്ററിൽ എഴുതിയിരുന്നത്. സംഭവം വിവാദമായതോടെ ഭർത്താവിൻ്റെ നാട് എന്ന നിലയ്ക്ക് അല്ല ഉദ്ദേശിച്ചത് എന്ന് വിശദീകരിച്ച് ജെബി മേത്തർ രം​ഗത്തെെത്തി. കോഴിക്കോട് ബാലുശേരി എംഎല്‍എ സച്ചിന്‍ദേവാണ് ആര്യയുടെ പങ്കാളി. ഭര്‍ത്താവിന്‍റെ നാട് കോഴിക്കോട് എന്ന നിലക്കാണ് എംപി മേയര്‍ക്കെതിരെ ഇത്തരമൊരു പരാമര്‍ശം ഉന്നയിച്ചതെന്ന് ആരോപണമുയര്‍ന്നു. 

കത്ത് വിവാദം: മേയർക്ക് ഹൈക്കോടതി നോട്ടീസ്, സർക്കാരിന്റെ എതിർപ്പ് അവഗണിച്ച് കോടതി, മേയർ വിശദീകരണം നൽകണം

കത്ത് വിവാദത്തില്‍ മേയര്‍ക്കെതിരെ ഇന്നും പ്രതിഷേധം തുടരുകയാണ്. അതിനിടെ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എൽ‍ഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി ആർ അനിലിനും ഹൈക്കോടതി നോട്ടീസ് അയയ്ക്കും. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരി​ഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി. 

വിവാദ കത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു.

എന്നാൽ ആരോപണം നിലനിൽക്കുന്നത് മേയർക്ക് എതിരെ ആയതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി. അതിനാൽ മേയർക്കും പാർലമെന്ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു.  സിബിഐ അടക്കമുള്ളവർ എതിർ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും. തിരുവനന്തപുരം ന​ഗരസഭയിൽ നടന്നത് സ്വജ്ജനപക്ഷപാതമാണെന്നും ഭരണഘടനാ ലംഘനമാണെന്നും ശ്രീകുമാർ ആരോപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ ഇത്തരത്തിൽ ന​ഗരസഭയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ശ്രീകുമാർ ആരോപിച്ചു. 

click me!