
കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. കൈമാറുന്ന സീറ്റുകളിൽ ധാരണയായില്ലെങ്കിലും പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കും.
ജോസ് കെ മാണി വിഭാഗത്തിന് നൽകേണ്ട സീറ്റുകൾ സംബന്ധിച്ച് മുന്നണിക്കുള്ളിൽ അനിശ്ചിതത്വം മാറിയിട്ടില്ല. എന്നാൽ മുന്നണി പ്രവേശത്തിന് ശേഷം സീറ്റുകൾ സംബന്ധിച്ച അന്തിമധാരണയുണ്ടാക്കാമെന്നാണ് സിപിഎം നേതാക്കളുടെ ഉറപ്പ്. മുന്നണിപ്രവേശം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിനോട് സിപിഎമ്മും കേരളകോൺഗ്രസിനും യോജിപ്പില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചാലേ നിയമസഭാസീറ്റുകൾ സംബന്ധിച്ച് മുന്നണിയിൽ തർക്കങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. ജോസ് വിഭാഗം എൻഡിഎയിലേക്ക് പോകുമെന്ന് ജോസഫ് വിഭാഗം കൂടി പറഞ്ഞതോടെ പ്രഖ്യാപനം വൈകിക്കേണ്ടതില്ലെന്ന് ജോസ് കെ മാണി വിഭാഗം തീരുമാനമെടുക്കുകയായിരുന്നു.
20 സീറ്റുകൾ ചോദിച്ച ജോസ് കെ മാണി വിഭാഗത്തിന് 11ലധികം സീറ്റ് നൽകാണെന്നാണ് സിപിഎമ്മിന്റെ ഉറപ്പ്. കഴിഞ്ഞ പ്രാവശ്യം മത്സരിച്ച സീറ്റുകൾ വേണമെന്ന ഉറച്ച നിലപാട് ജോസ് കെ മാണി വിഭാഗം ചർച്ചകളിലെടുത്തു. സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റുകളായ പേരാമ്പ്ര റാന്നി ചാലക്കുടി സീറ്റുകളെ കുറിച്ചാണ് തർക്കം. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ട് കൊടുക്കുന്ന കാര്യത്തിൽ സിപിഐക്കും എതിർപ്പുണ്ട്. പാലാ സീറ്റ് വിട്ട് കൊടുക്കാൻ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് മാണി സി കാപ്പൻ. എന്നാൽ പാലായിൽ വിട്ടുവീഴ്ചയില്ലന്ന് ജോസ് കെ മാണി വ്യക്തമാക്കിക്കഴിഞ്ഞു. പാലാ ജോസ് വിഭാഗത്തിന് തന്നെയായിരിക്കും. അതിനാൽ മാണി സി കാപ്പനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam