സോളാർ കേസ്: നേരത്തെയും ആരോപണങ്ങൾ തെരഞ്ഞെടുപ്പിന് മുൻപ് ഉയർന്നു; അടിസ്ഥാന രഹിതമെന്നും ജോസ് കെ മാണി

By Web TeamFirst Published Jan 25, 2021, 12:10 PM IST
Highlights

കോൺഗ്രസിലെ പ്രമുഖർ പ്രതിസ്ഥാനത്തായ സോളാർ കേസിൽ സിബിഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരമാണെന്നാണ് ഇന്ന് പുറത്തുവന്ന വിവരം

കോട്ടയം: സോളാർ കേസ് സിബിഐക്ക് വിട്ട സംഭവത്തിൽ പ്രതികരിച്ച് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. പരാതിക്കാരിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. സർക്കാരിന്റെ മുമ്പിൽ പല പരാതികളും വരും. അതിൽ അന്വേഷണം നടന്നേക്കും. ഇതിന് മുൻപും തെരഞ്ഞെടുപ്പ് സമയത്ത് ആരോപണം ഉയർന്നുവന്നതാണ്. അതിലൊക്കെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൊടുത്തതാണെന്നും ജോസ് കെ മാണി പറഞ്ഞു.

കോൺഗ്രസിലെ പ്രമുഖർ പ്രതിസ്ഥാനത്തായ സോളാർ കേസിൽ സിബിഐ അന്വേഷണത്തിന് വിട്ടത് ഡയറക്ടർ ഓഫ് പ്രൊസിക്യൂഷന്റെ ഉപദേശ പ്രകാരമാണെന്നാണ് ഇന്ന് പുറത്തുവന്ന വിവരം. നിയമവകുപ്പും സിബിഐ അന്വേഷണത്തെ അനുകൂലിച്ചു. എന്നാൽ പൊലിസ് മേധാവിയുടെ റിപ്പോർട്ട് സർക്കാർ തേടിയില്ല. ഇന്നലെ ഈ കേസുകൾ സിബിഐക്ക് വിട്ട തീരുമാനം വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

സോളാർ തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നൽകിയ ബലാത്സംഗ പരാതികളിലെ അന്വേഷണമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. കോൺഗ്രസിലെ ഏറ്റവും ഉന്നത നേതാക്കൾക്കെതിരെയും ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനെതിരെയുമുള്ള ഏറ്റവും നി‌ർണായകമായ കേസാണ് ഇപ്പോൾ സിബിഐയ്ക്ക് കൈമാറിയിരിക്കുന്നത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ, എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരായ പീഡന പരാതികളെല്ലാമാണ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്. പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.  

കഴിഞ്ഞ നാല് വർഷമായി സോളാർ തട്ടിപ്പ് കേസും, പീഡനപ്പരാതികളിലെ അന്വേഷണവും ഇഴഞ്ഞു നീങ്ങുകയായിരുന്നു. നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സോളാർ പീഡനക്കേസുകൾ സിബിഐയ്ക്ക് വിടുന്നതെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറക്കി. വലിയ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാൻ സാധ്യതയുള്ള നീക്കം. ഇത് പ്രതിപക്ഷം വലിയ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ബിജെപിയും ഇത് ആരോപണങ്ങൾക്ക് കുന്തമുനയാക്കും. സർക്കാർ എന്നാൽ ഈ കേസ് മുൻനിർത്തി പ്രതിപക്ഷത്തിനെതിരെ ആക്രമണം കടുപ്പിക്കുമെന്നും ഉറപ്പാണ്. 

സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും അടക്കം കേന്ദ്ര ഏജൻസികളെ ബിജെപി രാഷ്ട്രീയമായി സിപിഎമ്മിനെതിരെ ഉപയോഗിക്കുന്നെന്ന് ആരോപണമുയർത്തിയ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം സോളാർ  മുൻനിർത്തി ആരോപണം കടുപ്പിച്ചാൽ തിരികെ എന്താകും എൽഡിഎഫിന്‍റെ പ്രതിരോധം എന്നതാണ് ഇനി കണ്ടറിയേണ്ടത്. 

click me!