
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തില്‍ രൂക്ഷവിമര്‍ശനവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്ത്. പട്ടി കുരച്ച് ചാടുന്നത് പോലെ ഒരു സ്ത്രീക്ക് നേരെ ചാടാൻ പാടില്ലെന്നും തെരുവ് നായ്ക്കളെപ്പോലെ പെരുമാറാൻ പാടില്ലെന്നും കെ ബി ഗണേഷ് കുമാർ വിമര്‍ശിച്ചു. അമ്മമാരും സഹോദരിമാരും പോകുമ്പോൾ തെരുവ് നായ്ക്കൾ ഇതുപോലെ കുരച്ചു കൊണ്ട് ചാടും. മര്യാദ കേട് കാണിക്കരുത്. അമ്മയെ പോലെ കരുതേണ്ട ഒരു സ്ത്രീക്ക് നേരെ ചട്ടമ്പിത്തരമാണ് നടന്നതെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധിച്ചത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പൊലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അൽപസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ഐസിയുവിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കഴുത്തിന് സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ കടുത്ത വേദന അനുഭവപ്പെടുന്നതായാണ് നേതാക്കൾ അറിയിക്കുന്നത്. കഴുത്തിന് ഗുരുതര പരിക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam