
കൊച്ചി: ഉദ്ഘാടനപരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ബസ് ഡ്രൈവർ. സ്റ്റാൻഡിൽ പരിപാടി നടക്കുന്നത് അറിയില്ലായിരുന്നെന്നും ഹോൺ സ്റ്റക്കായിപ്പോയതാണെന്നുമാണ് ബസ് ഡ്രൈവർ അജയൻ പറയുന്നത്. ഹോൺ സ്റ്റക്കായിപ്പോയത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കണ്ടതാണ്. മന്ത്രിയോട് മാപ്പ് പറയാൻ ചെന്നപ്പോൾ അടുപ്പിച്ചില്ലെന്നും അജയൻ പറയുന്നു. കോതമംഗലം ബസ് സ്റ്റാന്‍ഡിലെ പരിപാടിക്കിടെയായിരുന്നു ബസുകൾക്കെതിരെ നടപടി എടുക്കാനുള്ള മന്ത്രിയുടെ നിർദേശം.
കോതമംഗലം ബസ് സ്റ്റാന്‍ഡില്‍ വെച്ച് നടന്ന പരിപാടിക്കിടെ ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ നടപടിക്ക് സ്വീകരിക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പ്രസംഗത്തിനിടെ നിർദേശിക്കുകയായിരുന്നു. കോതമംഗലം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി വേദിയിലിരിക്കെ ഹോൺ മുഴക്കി വേഗത്തിൽ എത്തിയ പ്രൈവറ്റ് ബസുകൾ പിടിച്ചെടുക്കാനും പെർമിറ്റ് റദ്ദാക്കാനുമായിരുന്നു മന്ത്രിയുടെ നിർദേശം. ഉദ്ഘാടന പരിപാടിക്കിടെ നടപടി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. അയിഷാസ്, സെന്‍റ് മേരീസ് എന്നീ ബസുകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും തുടർനടപടികൾ ഉണ്ടാകുമെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.