
തിരുവനന്തപുരം : നിരന്തരം സർക്കാറിനെ കടന്നാക്രമിക്കുന്ന കെ ബി ഗണേഷ് കുമാറിനുള്ള സിപിഎമ്മിൻറെ മുന്നറിയിപ്പായിരുന്നു മുന്നോക്ക ക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കൽ. സിപിഎം നീക്കങ്ങളിൽ ആശങ്ക ഉണ്ടെങ്കിലും മുൻ ധാരണ പ്രകാരം നവംബറിൽ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കേരള കോൺഗ്രസ് ബി. സമയപരിധിക്ക് മുമ്പ് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകേണ്ടെന്നാണ് നിലവിൽ പാർട്ടിയിലെ ധാരണ.
മുന്നോക്കക്ഷേമ കോർപ്പറേഷൻ അധ്യക്ഷ സ്ഥാനം കേരള കോൺഗ്രസ് ബിയിൽ നിന്നും സിപിഎം ഏറ്റെടുത്തത് മുഖ്യമന്ത്രിയും സിപിഎമ്മം നേതൃത്വവും അറിഞ്ഞില്ലെന്ന വാദമാണ് ഇന്നലെ ഗണേഷ് പുറത്ത് ആവർത്തിച്ചത്. അതിവേഗം മുഖ്യമന്ത്രി ഇടപെട്ട് തീരുമാനം മരവിപ്പിച്ചതാണ് ഇതിനുള്ള കാരണം. പക്ഷെ സിപിഎമ്മിന്റെ അപ്രതീക്ഷിത നീക്കത്തിൽ കേരള കോൺഗ്രസ് ബിക്ക് ആശങ്കയുണ്ട്. മുഖ്യമന്ത്രിക്ക് കീഴിലെ പൊതുഭരണവകുപ്പിൽ പിണറായി അറിയാതെ നയപരമായ തീരുമാനങ്ങൾ ഉദ്യോഗസ്ഥർ മാത്രം ഒരിക്കലും എടുക്കില്ല. ഒരു ഘടകകക്ഷിയുടെ ചെയർമാൻ സ്ഥാനം ആ കക്ഷി അറിയാതെ സിപിഎം ഏറ്റെടുക്കുന്ന പതിവുമില്ല. നിയമസഭയിലും പുരത്തും നിരന്തരം മന്ത്രിമാരെയും സർക്കാറിനെയം വിമർശിച്ച് വരുന്ന ഗണേഷിൻരെ ശൈലിയിൽ സിപിഎമ്മിന് ഉള്ളത് കടുത്ത അതൃപ്തി. ഗണേഷിനെ മെരുക്കുന്നതിൻറെ ഭാഗമായുള്ള സിപിഎമ്മിന്റെ ടെസ്റ്റ് ഡോസ് മുന്നറിയിപ്പായിരുന്നു ചെയർമാനെ വെട്ടൽ.
മന്ത്രിസഭാ പുനഃസംഘടനക്ക് രണ്ട് മാസം മാത്രം ശേഷിക്കെ സിപിഎം നീക്കത്തിന് രാഷ്ട്രീയപ്രാധാന്യമേറെയുണ്ട്. രണ്ടര വർഷത്തിന് ശേഷം ഗണേഷിനും കടന്നപ്പള്ളിക്കും മന്ത്രിസ്ഥാനം എൽഡിഎഫ് നേതൃത്വം നേരത്തെ നൽകിയ ഉറപ്പാണ്. അത് ലംഘിക്കുമെന്ന് കേരള കോൺഗ്രസ് ബിയും കോൺഗ്രസ്സ് എസ്സും കരുതുന്നില്ല. എന്നാൽ ചെയർമാൻറെ കാര്യത്തിൽ അമ്പരിപ്പിച്ച നീക്കമുണ്ടായതോടെ കേരള കോൺഗ്രസ് ബി കരുതലോടെയാണ് നീങ്ങുന്നത്. ആദ്യ ടേമിൽ മന്ത്രിസ്ഥാനത്തിന് ഗണേഷിന് കുരുക്കായ കുടുംബ കേസ് ഇപ്പോഴും തീരാത്തത് മറ്റൊരു വെല്ലുവിളി. നവംബറിൽ സർക്കാർ രണ്ടര വർഷം പൂർത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നൽകേണ്ടെന്നാണ് പാർട്ടിയിലെ ധാരണ. സമയപരിധി തീർന്നാൽ ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മർദ്ദങ്ങളിലേക്ക് പാർട്ടി കടക്കും. ധാരണ തെറ്റിക്കുമെന്ന സൂചനയൊന്നും സിപിഎം പക്ഷെ ഇതുവരെ നൽകുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam