'ദുരിതാശ്വാസ നിധിക്ക് നല്‍കിയത് നേര്‍ച്ചപ്പെട്ടിയില്‍ ഇട്ട പണമല്ല'; മറുപടിയുമായി കെ എം ഷാജി

By Web TeamFirst Published Apr 16, 2020, 10:27 AM IST
Highlights
പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്ന് കെ എം ഷാജി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക്  കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട പണമല്ലെന്ന് ലീഗ് എംഎല്‍കെ കെ എം ഷാജി. മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ ഉയര്‍ത്തിയ വിമര്‍ശനത്തിനാണ് എംഎല്‍എയുടെ രൂക്ഷ പ്രതികരണം. ശമ്പളമില്ലാത്ത എംഎല്‍എയായിട്ടും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി.  സഹായം നൽകിയാൽ കണക്ക് ചോദിക്കുന്നതിൽ എന്താണ് തെറ്റെന്നും എംഎല്‍എ ചോദിച്ചു.

സിപിഎം എംഎൽഎ ക്ക് ദുരിതാശ്വാസനിധിയിൽ നിന്നും ലക്ഷങ്ങൾ കടം വീട്ടാൻ നൽകിയത് ഏതു മാനദണ്ഡം ഉപയോഗിച്ചാണ്. പാർട്ടി ഓഫീസിലെ സഹപ്രവർത്തകരല്ല പ്രതിപക്ഷത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. മുഖ്യമന്ത്രി പിആര്‍ഒ വര്‍ക്കിനായി ഉപയോഗിക്കുന്ന കോടികൾ എവിടെ  നിന്നാണ് വരുന്നത്. വിക്യത മനസ്സാണോ ഷാജിക്ക് എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ല നാട്ടുകാരാണെന്നും ഷാജി പറഞ്ഞു. പിണറായി വിജയൻ മഴു എറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം. പേടിപ്പിച്ച് നിശബ്ദനാക്കാമെന്ന് കരുതരുത്. ദുരിതാശ്വാസ നിധിയും വഴി തിരിച്ച് ചെലവഴിച്ചെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നെന്നും എംഎല്‍എ പറഞ്ഞു.

കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയെ പരിഹിസിച്ചുള്ള എംഎല്‍എയുടെ  പോസ്റ്റാണ് വാക്ക് പോരിന് തുടക്കം കുറിച്ചത്. അടുത്ത്‌ തന്നെ ഷുക്കൂർ കേസിൽ വിധി വരാൻ ഇടയുണ്ട്‌. നമ്മുടെ ജയരാജനെയും രാജേഷിനെയും ഒക്കെ രക്ഷപെടുത്തിയെടുക്കണമെങ്കിൽ നല്ല ഫീസ്‌ കൊടുത്ത്‌ വക്കീലിനെ വെക്കാനുള്ളതാണ് എന്നായിരുന്നു കെഎം ഷാജിയുടെ പരിഹാസം.

ഇതിന് ചില വികൃത മനസുകള്‍ നമ്മുടെ കൂട്ടത്തിലുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്നതും അതിന്‍റെ സാങ്കേതിക കാര്യങ്ങളും അറിയാത്ത ഒരുപാട് പാവപ്പെട്ടവരുണ്ട്. എന്തിനാണ് നുണ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നത്. ഇതുപോലൊരു നിലപാട് എന്തുകൊണ്ട് എംഎല്‍എ എടുത്തെന്ന് അദ്ദേഹത്തിന്‍റെ പാര്‍ട്ടി ആലോചിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
click me!