
തിരുവനന്തപുരം: തന്ത്രിയെ അറസ്റ്റ് ചെയ്തതിലെ ശരിയും തെറ്റും താൻ പറയാനില്ലെന്ന് കെ മുരളീധരൻ. ബാറ്ററി ഡൗൺ ആയ വണ്ടി പോലെയാണ് എസ്ഐടി എന്നും ഹൈക്കോടതി ഇടയ്ക്ക് അസംതൃപ്തി പറഞ്ഞു, അതിനുശേഷം വീണ്ടും എസ്ഐടി അന്വേഷിക്കുന്നു. അന്വേഷണത്തിൽ ഹൈക്കോടതി പൂർണ്ണ തൃപ്തി എന്ന് പറഞ്ഞിട്ടില്ല. ആരോപണങ്ങൾ വരുന്ന എല്ലാവരും മോശക്കാരല്ല. മുമ്പ് ഒരു തന്ത്രിക്കെതിരെ ആരോപണം വന്നിരുന്നു. അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് അതേ തന്ത്രിയാണ്. ആചാരാനുഷ്ഠാനങ്ങൾ സർക്കാർ ലംഘിച്ചാൽ തന്ത്രി ഇടപെടണം എന്ന് മുരളീധരന്‍ പറഞ്ഞു. കൂടാതെ ശബരിമല സ്ത്രീ പ്രവേശനത്തിലെ തന്ത്രിയുടെ നിലപാട് ശരിയാണെന്നും വിവാദത്തിൽ പിണറായിയുടെ അപ്രീതി നേടിയ തന്ത്രിയാണ് കണ്ഠരര് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. ദക്ഷിണ വേറെ, പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിലല്‍ പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam