
കൊച്ചി: മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചാരണം ആരംഭിച്ചതോടെ കളം നിറയുകയാണ് തൃക്കാക്കര. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താൻ യുഡിഎഫ് ഇറങ്ങുമ്പോൾ തൃക്കാക്കര പിടിച്ചെടുത്ത് സെഞ്ചുറിയടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കിയ യു ഡി എഫ് ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയും പ്രചാരണം ആരംഭിച്ചും ഇതിനോടകം കളം പിടിച്ചുകഴിഞ്ഞു. എന്നാൽ അതിനിടയിലും ഉമക്കെതിരെ ചില വിമര്‍ശന സ്വരങ്ങൾ കെവി തോമസ് അടക്കമുള്ള നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.
എന്നാൽ തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് വിജയമുറപ്പിച്ചെന്നാണ് കെ മുരളീധരൻ എംപി പറയുന്നത്. പി ടിയുടെ പേരിൽ സഹതാപതരംഗം കോൺഗ്രസിന് ആവശ്യമില്ലെന്നും ഉമ 20,000 വോട്ടുകൾക്ക് ജയിക്കുമെന്നും കെ മുരളീധരൻ കോഴിക്കോട്ട് പറഞ്ഞു. പി ടി തോമസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പണ്ട് ഹൈക്കമാൻഡിന് കത്തയച്ചവരാണ് ഇപ്പോൾ ഉമയ്ക്കെതിരെ നിലപാടെടുക്കുന്നതെന്നും വിമശനങ്ങൾക്ക് മുരളീധരൻ മറുപടി നൽകുന്നു.
Thrikkakara byelection : ഒടുവില്‍ പ്രഖ്യാപനം; തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണൻ ബിജെപി സ്ഥാനാർത്ഥി
ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല, വി.ഡി.സതീശൻ
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. സഭയുടെ സ്ഥാപനത്തിൽ വച്ച് വാർത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും വി.ഡി.സതീശൻ ചോദിച്ചു. ആശുപത്രിയിൽ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സിപിഎം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായതിന് പി.രാജീവ് കോൺഗ്രസ്സുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.
പി.സി.ജോർജിനെ കെട്ടിപ്പിടിച്ച ആളെ ആണോ സിപിഎം സ്ഥാനാർഥി ആക്കുന്നതെന്നും സതീശൻ ചോദിച്ചു. പി.സി .ജോർജിന് ജാമ്യം കിട്ടാൻ സിപിഎം വഴി ഒരുക്കുകയായിരുന്നു. അതിനായി എഫ്ഐആറിൽ വെള്ളം ചേർത്തു. പി സി ജോർജിന്റെ പിന്തുണയോടെ ഇപ്പോഴും സിപിഎം പഞ്ചായത്ത് ഭരിക്കുന്നു. അത് ആദ്യം രാജി വക്കട്ടെ എന്നും വി.ഡി.സതീശൻ പറഞ്ഞു. കോൺഗ്രസിനുള്ളിൽ അശയക്കുഴപ്പമില്ലെന്നും രമേശ് ചെന്നിത്തലയും താനും പറഞ്ഞത് ഒരേ കാര്യമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.