
കൽപ്പറ്റ: വയനാട് എയർ സ്ട്രിപ്പ് പദ്ധതിയുടെ കൺസൾട്ടൻസിയായി കെ റെയിലിനെ നിയമിച്ചു. പരിഗണിക്കുന്ന സ്ഥലങ്ങളുടെ സാധ്യതാ പഠനത്തിന് ഏജൻസിയെ അന്വേഷിക്കലാണ് കെ റെയിലിന്റെ പ്രധാന ചുമതല. ഇതിനുള്ള ടെൻഡർ നടപടികൾ വൈകാതെ തുടങ്ങും.
നേരത്തെ എയർസ്ട്രിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങളൊന്നും പദ്ധതിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പുതിയ സ്ഥലം കണ്ടെത്തണമെന്ന വെല്ലുവിളി ഉയർന്നത്. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്ന് രണ്ടര മണിക്കൂർ യാത്രാദൂരമുള്ള പ്രദേശമാകണമെന്നതാണ് പ്രധാന മാനദണ്ഡം. കണ്ണൂർ വിമാനത്താവളത്തോട് അടുത്തായതിനാൽ മാനന്തവാടിയിലെ പ്രദേശങ്ങൾ പദ്ധതിക്ക് അനുയോജ്യമല്ല. വൈത്തിരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി മേഖലകളിലാണ് സർക്കാരിന് താത്പര്യം.
നേരത്തെ എൽസ്റ്റൺ എസ്റ്റേറ്റ് പരിഗണിച്ചിരുന്നെങ്കിലും സ്ഥലം സന്ദർശിച്ച വിദഗ്ധ സംഘം തൃപ്തരായിരുന്നില്ല. എയർ സ്ട്രിപ്പ് സാമ്പിത്തക മെച്ചത്തിലാവണമെങ്കിൽ ചുരുങ്ങിയത് 1800 മീറ്റർ റൺവേ വേണം. ചെറിയ എയർ ക്രാഫ്റ്റുകൾ ഇറക്കുകയാണ് ലക്ഷ്യം. എന്നാലേ നിക്ഷേപകരെത്തൂ. കാരാപ്പുഴ പദ്ധതി പ്രദേശവും വാര്യാട് എസ്റ്റേറ്റുമെല്ലാം ഇപ്പോഴും പരിഗണനയിലുണ്ട്. അനുയോജ്യമായ മറ്റു സ്ഥലങ്ങൾ കിട്ടിയില്ലെങ്കിൽ വീണ്ടും എൽസ്റ്റൺ എസ്റ്റേറ്റ് തന്നെ പരിഗണിക്കേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam