'മന്ത്രിയെ പ്രൊഫസറാക്കാന്‍ കേരളം നല്‍കേണ്ടത് 10 കോടി രൂപ'; അധാര്‍മ്മികമെന്ന് കെ സുധാകരന്‍

By Web TeamFirst Published Jan 22, 2022, 12:30 AM IST
Highlights

ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നല്കാന്‍ കേരളം നല്‌കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി സ്വീകരിക്കാനാകുവെന്നും കെ. സുധാകരന്‍.

തിരുവനന്തപുരം: വിരമിച്ച കോളേജ് അധ്യാപകര്‍ക്കും യുജിസി (UGC) ചട്ടം ലംഘിച്ച് പ്രൊഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല (Calicut University) തീരുമാനത്തിനെതിരെ കെപിസിസി പ്രസിഡന്‍റ് (KPCC President) കെ സുധാകരന്‍ എംപി (K Sudhakaran MP). ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നല്കാന്‍ കേരളം നല്‌കേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി സ്വീകരിക്കാനാകുവെന്നും കെ. സുധാകരന്‍ പരിഹസിച്ചു.  മന്ത്രി ആര്‍.ബിന്ദുവിന് (R Bindhu) പ്രൊഫസര്‍ പദവി നല്കാന്‍ യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ച് കാലിക്കറ്റ് സര്‍വകലാശാല 2018നുശേഷം വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ഷിപ്പ് നല്കാനുള്ള  നടപടി  അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. 

കാലിക്കട്ട് സര്‍വകലാശാലയ്ക്കു പിന്നാലെ ഇപ്പോള്‍ മറ്റു സര്‍വകലാശാലകളിലും 2018നുശേഷം വിരമിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ്  ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതനുസരിച്ച് 200 ഓളം അധ്യാപകര്‍ക്ക് 5 ലക്ഷം രൂപ വച്ച് ശമ്പളകുടിശിക നല്കുമ്പോള്‍ സര്‍ക്കാരിന് 10 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. കോവിഡ് കാലത്ത്  വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത് തികച്ചും അധാര്‍മികവും നിയമവിരുദ്ധവുമാണെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്ത് മന്ത്രി ബിന്ദു പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജി ദുര്‍ബലപ്പെടുത്താനാണ് കാലിക്കറ്റ് സര്‍വകലാശാല, വിരമിച്ച മന്ത്രി ഉള്‍പ്പടെയുള്ള കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുവാന്‍ യുജിസി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചത്.

മന്ത്രിയുടെ അറിവോട് കൂടിയാണ് കാലിക്കറ്റ് സര്‍വകലാശാല,  സര്‍ക്കാരിന്റെയും യുജിസിയുടെയും ഉത്തരവ് മറികടന്നതെങ്കില്‍ മന്ത്രി ഈ സ്ഥാനത്ത് തുടരുവാന്‍ അര്‍ഹയല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ  അസോസിയേറ്റ് പ്രൊഫസ്സറാക്കാന്‍ മുന്‍കയ്യെടുത്തതിന് പാരിതോഷികമായി കണ്ണൂര്‍ സര്‍വകലാശാല വിസിക്ക് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കത്തെഴുതിയ മന്ത്രി, തനിക്ക് പ്രൊഫസ്സര്‍ പദവി ലഭിക്കാന്‍ ഏത് ചട്ടവും ലംഘിക്കുമെന്ന് ഉറപ്പാണ്.

ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ  കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറായി  നിയമനം നല്‍കുന്നതിന് രണ്ടാം റാങ്കിലേയ്ക്ക് തഴഞ്ഞ ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാളം അദ്ധ്യാപകന്‍ ഡോ:ജോസഫ് സ്‌കറിയക്ക്  കാലിക്കറ്റ് സര്‍വകലാശാലയില്‍   നടന്ന മലയാളം പ്രൊഫസറുടെ ഇന്റര്‍വ്യൂവില്‍ ഒന്നാംറാങ്ക് ലഭിച്ചു. അസോസിയേറ്റ് പ്രൊഫസറുടെ  ഇന്റര്‍വ്യൂവിലും അദ്ദേഹത്തിനാണ് ഒന്നാംറാങ്ക്. രണ്ടു തസ്തികകളിലും ജോസഫ് സ്‌കറിയയുടെ മികവ് അംഗീകരിച്ചുകൊണ്ട് ഒന്നാം റാങ്ക് നല്‍കി. ഇത് കണ്ണൂര്‍ സര്‍വകലാശാലയിലെ രാഷ്ട്രീയനിയമനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നു സുധാകരന്‍ പറഞ്ഞു.

click me!