
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് മുൻ കെപിസിസി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ. രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണമെന്ന് പറഞ്ഞ കെ സുധാകരൻ രാഹുൽ നിരപരാധിയെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സ്ത്രീകളെ ശല്യം ചെയ്തതിന് സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല. പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിൽ യുവതി പരാതിയുമായി എത്തുമോ എന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ നോക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവ നടി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുകൾള്‍ ഉണ്ടാകുന്നത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഗർഭഛിദ്രം നടത്തിയെന് ആരോപണമായിരുന്നു ഗുരുതരം. ആരോപണം ഉന്നയിച്ചവരോ ഇരയാക്കപ്പെട്ടവരോ പൊലീസിൽ പരാതി നൽകിയില്ല. പിന്നാലെയാണ് ഡിജിപിക്ക് ലഭിച്ച പരാതികൾ പരിശോധിച്ച പൊലീസ് സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിന് സ്വമേധയാ കേസെടുത്തത്. സ്വമേധയാ കേസെടുത്തത് ആരോപണം ഉന്നയിച്ച സ്ത്രീകളെ സമീപിച്ച് രാഹുലിനെതിരെ മൊഴി രേഖപ്പെടുത്താനായിരുന്നു നീക്കം.
പക്ഷെ ആരും രാഹുലിനെതിരെ മൊഴി നൽകിയില്ല. ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖയിലെ യുവതിയെയും പൊലീസ് കണ്ടെത്തിയിരുന്നു. ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥ യുവതിയിൽ നിന്നും നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. മൊഴിയെടുത്തിന് ശേഷമാണ് രാഹുൽ വീണ്ടും പാലക്കാട് സജീവമായത്. എന്നാൽ രാഹുലും പെണ്‍കുട്ടിയുമായുള്ള ശബ്ദരേഖയിലേതെന്ന് സംശയിക്കുന്ന കൂടുതൽ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നു. പക്ഷെ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചാൽ മാത്രമേ നിയമപരമായി മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ചിന് കഴിയൂ.
മൊഴിയിൽ രാഹുലിനെതിരെ മൊഴി നൽകിയാൽ രഹസ്യമൊഴി രേഖപ്പെടുത്തും. ലൈംഗിക പീഡനം മാത്രമല്ല, നിർബന്ധിച്ചുള്ള ഗർഭഛിദ്രവുമാണ് ആക്ഷേപം. വലിയ ശിക്ഷ ലഭിക്കാവുന്ന ആരോപണങ്ങളാണ് രാഹുൽ നേരിടുന്നത്. യുവതി പരാതിയിൽ ഉറച്ചു നിൽച്ചാൽ രാഹുലിന് കുരുക്ക് മുറുകും. പുതിയ സാഹചര്യത്തിൽ യുവതി രേഖാമൂലം പരാതിയുമായി പൊലീസിനെ സമീപിക്കുമോയെന്നാണ് നിർണായകം. അല്ലെങ്കിൽ രാഹുലിനെതിരെ സ്വമേധയാ എടുത്ത കേസ് ക്രൈം ബ്രാഞ്ചിന് തന്നെ തിരിച്ചടിയാകും.