
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഗവർണർക്ക് പൂർണ പിന്തുണയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിയമപരമായി ഇടപെടുമെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സുധാകരൻ പറഞ്ഞു. ഗവർണർ ഉന്നയിച്ചത് ഗൗരവമുള്ള വിഷയമാണ്. അതിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കേന്ദ്രത്തോട് ആവശ്യപ്പെടണം. അന്വേഷണത്തിന് ഉത്തരവ് ഇടാൻ എങ്കിലും കേന്ദ്രത്തോട് പറയണം. പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകേണ്ടത് ഗവർണർ തന്നെ അല്ലേയെന്നും സുധാകരൻ ചോദിച്ചു. അങ്ങനെ എങ്കിൽ അദ്ദേഹം അനുമതി നൽകട്ടെ. നീതിപൂർവം പ്രവർത്തിക്കാനുള്ള ആർജവം ഉണ്ടെങ്കിൽ അത് ചെയ്യട്ടേ. അത് ചെയ്യാതെയുള്ള യുക്തിരാഹിത്യം അംഗീകരിക്കാനാവില്ലെന്നും സുധാകരൻ പറഞ്ഞു.
വെറുതെ മാറി ഇരുന്ന് ഒരൊന്നും പറയുന്നതിനെ അനുകൂലിക്കുന്നില്ല. സവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താൻ ഗവർണർ തയാറായില്ല. സർക്കാരുമായി തെറ്റിയപ്പോൾ ആണ് എല്ലാം പറയുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. ഗവർണറെ വിമർശിക്കേണ്ട ഇടത്ത് വിമർശിച്ചിട്ടുണ്ട്. തങ്ങൾ ഗവർണറുടെ വക്താവ് അല്ല. തങ്ങൾ ഉന്നയിച്ച ആരോപണം ആണ് ഗവർണർ പറയുന്നത്. ഗവർണറെ വച്ച് കേരളത്തിൽ കേന്ദ്രം പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്നു എന്ന അഭിപ്രായം കോൺഗ്രസിനില്ല. അതെല്ലാം നടക്കുന്നത് ഉത്തരേന്ത്യയിലാണ്. ഉത്തരേന്ത്യയിലെ പോലെ കാവിവത്കരണം ഇവിടെ ഇല്ല. അത് എതിർക്കാൻ ശക്തമായ പ്രതിപക്ഷം ഇവിടെ ഉണ്ട്. കോൺഗ്രസിന് സങ്കുചിത താത്പര്യം ഇല്ല. കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ് ഇവിടുത്തെ നിലപാട്.
'ഇടപെടും', സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന് മറുപടി, ബാലഗോപാലിനെതിരെ വീണ്ടും ഗവര്‍ണര്‍
ഗവർണർ ശരി പറഞ്ഞാൽ അനുകൂലിക്കും, തെറ്റ് പറഞ്ഞാൽ എതിർക്കും. കേരളത്തിൽ യുഡിഎഫ് സർക്കാർ ആയിരുന്നെങ്കിൽ ഗവർണർ ഇങ്ങനെ ഒന്നും ചെയ്യില്ലായിരുന്നു. ഗവർണറെ വച്ചുള്ള നീക്കം ഒന്നും ഇവിടെ ഇല്ല. ആർഎസ്എസ് പ്രതിനിധിയെ രാജ്ഭവനിൽ നിയമിച്ചെങ്കിൽ ആരോപണം ഉന്നയിച്ചവർ ചൂണ്ടിക്കാണിക്കട്ടെ എന്നും സുധാകരൻ പറഞ്ഞു. മന്ത്രിമാർ ഗവർണറെ പറ്റി സംസാരിക്കുമ്പോൾ ഒരു പ്രോട്ടോക്കോൾ ഉണ്ട്, അത് പാലിക്കണം. കേരളത്തിൽ ബിജെപി ഒന്നുമല്ല. ഒറ്റ എംഎൽഎ പോലുമില്ലാത്ത ബിജെപിക്ക് എതിരെ ഇവിടെ എന്തിന് സമരം നടത്തണം എന്നും സുധാകരൻ ചോദിച്ചു. സ്വർണക്കടത്ത്, വിസി വിഷയങ്ങളിൽ ഗവർണർ എന്ത് ചെയ്യുന്നു എന്ന് നോക്കട്ടെ എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഗവർണർ മാധ്യമപ്രവർത്തകരോട് മുഖം തിരിക്കരുതെന്നും സുധീകരൻ ആവശ്യപ്പെട്ടു.