
കണ്ണൂര്‍: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ സിപിഎം അയച്ചിട്ടുണ്ടെന്ന ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസ് എടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് കെ.സുധാകരൻ. വധശ്രമം പലതവണ ഉണ്ടായിട്ടുണ്ട്. ഞാൻ മരിക്കണമെങ്കിൽ ദൈവം വിചാരിക്കണം. ശക്തിധരനെ അറിയില്ല. ഇന്ന് അദ്ദേഹത്തെ വിളിച്ച് നന്ദി പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലായിരുന്നു ജി. ശക്തിധരന്‍റെ വിവാദ വെളിപ്പെടുത്തല്‍. കണ്ണൂരിലെ ദ്വന്ദയുദ്ധ ചരിത്രം പരിശോധിച്ചാൽ ഏറ്റവും കടുത്ത വൈരത്തിൽ കഴിഞ്ഞിരുന്നത് ഇ പി ജയരാജനും കെ സുധാകരനും തമ്മിൽ ആയിരുന്നു. ആ ചിത്രം മാറി. ഇന്നവർ വൈരികൾ അല്ല. ആകെ ശേഷിക്കുന്ന ശത്രുത, തലവന്മാർ തമ്മിലാണ്. അതിൽ ഒന്നുകിൽ ഒരാളെ വകയിരുത്തുകയോ മറ്റേ ആളെ കയ്യിൽ കിട്ടിയ അധികാരം ഉപയോഗിച്ച് ജയിലിൽ അടയ്ക്കുകയോ ചെയ്യുമായിരിക്കും. അതല്ലെങ്കിൽ ഇ പി ജയരാജനെയോ പി ജയരാജനെയോ പോലെ അങ്കത്തട്ടിൽ നിന്ന് പിൻവാങ്ങണം. കണ്ണൂരിലെ നേതാക്കൾ പറയുന്നതെല്ലാം വേദവാക്യമായി എടുത്തിരുന്ന ഒരു തലമുറ ഉണ്ടായിരുന്നു. അത് പോയി. എനിക്ക് ആരാണ് കെ സുധാകരൻ? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരിൽ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?ഇതായിരുന്നു ശക്തിധരന്‍റെ പരാമര്‍ശം.
അതിനിടെ കെ സുധാകരനെതിരായ വിജിലൻസ് കേസില്‍ പരാതിക്കാരനായ പ്രശാന്ത് ബാബു മൊഴി നൽകാൻ എത്തിയില്ല. ഇന്ന് കോഴിക്കോട് ഓഫീസിൽ മൊഴി നൽകാൻ എത്തിയില്ലെങ്കിൽ വിജിലൻസ് കണ്ണൂരിലേക്ക് പോകും. അടുത്ത ആഴ്ച കണ്ണൂരിൽ ചെന്ന് വിജിലന്‍സ് സംഘം പ്രശാന്ത് ബാബുവിന്റെ മൊഴിയെടുക്കും. ജൂൺ 27ന് കോഴിക്കോട്ടേക്ക് വിളിപ്പിച്ചെങ്കിലും എത്തിയിരുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam