
കൊച്ചി : പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിൻ്റെ വികസനത്തിൽ മുന്നേറ്റമുണ്ടാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നു എന്ന കള്ള പ്രചാരണത്തിന് പ്രസക്തി ഇല്ലെന്ന് തെളിഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ ശക്തമായിട്ടുള്ള ഇടപെടൽ കേരളത്തിൻ്റെ വികസന കാര്യത്തിൽ ഉണ്ടാകും. തൊഴിൽ ഇല്ലായ്മ പ്രശ്നത്തിൽ ആശയ സംവാദത്തിന് സിപിഎം തയ്യാറാണോ, എം വി ഗോവിന്ദനെ നേരിട്ട് വെല്ലുവിളിക്കുകയാണെന്ന് സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു. കരാർ നിയമനങ്ങളുടെയും പിൻവാതിൽ നിയമനങ്ങളുടെയും കണക്ക് കേരളം പുറത്തു വിടാമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
യുവം 2023ൻ്റെ തുടർച്ചയായി ചർച്ചകൾ ഉണ്ടാകും. എല്ലാ ജില്ലകളിലും ചർച്ചകൾ ഉണ്ടാകും. മത മേലധ്യക്ഷന്മാരെ പിന്തിരിപ്പിക്കാൻ സി പി എം അടക്കം സമ്മർദ്ദം ചെലുത്തി, പക്ഷെ വിലപ്പോയില്ല. മതന്യൂനപക്ഷങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന സ്നേഹ യാത്ര തുടരും. യുവം പരിപാടിയിൽ യുവാക്കളുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി പറയുമെന്ന് സംഘാടകർ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പറഞ്ഞത്. യുവാക്കൾക്ക് പ്രധാനമന്ത്രിയോട് സംസാരിക്കാൻ അനുവാദം നൽകിയില്ല എന്നത് ഡിവൈഎഫ്ഐയുടെ പ്രചാരണമാണ്. ഇത്രയും വലിയ സദസിൽ ചോദ്യങ്ങൾക്ക് ഉത്തരം പറയുക പോലും സാധ്യമല്ല.
മൂന്ന് ദിവസമായി കേരളത്തിൽ റേഷൻ മുടങ്ങുന്നു. ഇത് പരിശോധിക്കാൻ ആളില്ല. കേന്ദ്ര സർക്കാർ നൽകുന്ന പണം കൊള്ളയടിക്കുകയാണ്. എ ഐ ക്യാമറകളുടെ കാര്യത്തിലും അഴിമതി പുറത്തുവരുന്നു. ഊരാളുങ്കൽ എന്നാൽ പിണറായി വിജയൻ എന്നാണ്. സിപിഎം പാർട്ടിയാണ് കേരളത്തിൽ അഴിമതി നടത്തുന്നത്. എ ഐ ക്യാമറ വിവാദത്തിൽ വിജിലൻസ് അന്വേഷണം തന്നെ ഫയൽ പൂഴ്ത്താനാണ്. വിജിലൻസ് അഴിമതി ഫയലുകൾ മുക്കുന്ന ഏജൻസിയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam