
തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ദേശീയപാതയുടെ വികസനത്തിന് പണം അനുവദിച്ചതുമായി ബന്ധപ്പെട്ട മന്ത്രി മുഹമ്മദ് റിയാസിന്‍റെ വാര്‍ത്താസമ്മേളനത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ രംഗത്ത്.രണ്ടു ദേശീയപാതകളുടെ വികസനത്തിനായി 804.76 കോടി രൂപയാണ് അനുവദിച്ചത്. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടിരൂപയും ദേശീയപാത 766 ൽ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടിറോഡിന് 454.1കോടി രൂപയുമാണ് അനുവദിച്ചത്.
മിസ്റ്റർ മുഹമ്മദ് റിയാസ് താങ്കൾക്ക് ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു. ഇതിൽ എന്താണ് താങ്കൾക്കും കേരളസർക്കാരിനും അവകാശപ്പെടാനുള്ളത്? ഇതിന് ഒരു നയാ പൈസയെങ്കിലും സംസ്ഥാനസർക്കാർ ചെലവഴിക്കുന്നുണ്ടോ. എല്ലാ സംസ്ഥാനങ്ങളും ഭൂമി ഏറ്റെടുക്കാന്‍ ഇരുപത്തഞ്ചും മുപ്പതും ശതമാനം ചെലവ് വഹിക്കുമ്പോൾ ഒന്നും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് കേരളസർക്കാരിന്. കേരളത്തിൽ നടക്കുന്ന ദേശീയപാതാവികസനത്തിന് സ്വന്തം ഫോട്ടോവെച്ച് ഫ്ളക്സ് ബോർഡടിച്ചുവെക്കുന്ന ചെലവ് മാത്രമേ നിങ്ങൾക്കുവരുന്നുള്ളൂ. താങ്കൾ എട്ടുകാലി മമ്മൂഞ്ഞല്ല അദ്ദേഹത്തിന്റെ മൂത്താപ്പയാണെന്ന് പറയാതിരിക്കാൻ കഴിയില്ല. ലജ്ജ എന്നൊരു പദം ഇടതുനിഘണ്ടുവിൽ അല്ലെങ്കിൽത്തന്നെ ഇല്ലല്ലോ...യെന്നും കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam