
തിരുവനന്തപുരം: കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നൽകാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാർലമെൻ്റിൽ പറഞ്ഞതോടെ ആശാവർക്കർമാരുടെ പേരിൽ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവർക്കർമാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇപ്പോഴും വിഡി സതീശൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് യാഥാർത്ഥ്യം ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫ് എംപിമാർ സെക്രട്ടറിയേറ്റിൻ്റെ മുമ്പിൽ പോയാണ് സമരം ചെയ്യേണ്ടത്.
എൻഎച്ച്എമ്മിൻ്റെ കേന്ദ്രവിഹിതത്തിൻ്റെ കണക്ക് പോലും ഇതുവരെ കേരളം നൽകിയിട്ടില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവതരമാണ്. സംസ്ഥാന സർക്കാർ എന്തിനാണ് കണക്ക് മറച്ചുവെക്കുന്നത്. കേന്ദ്രഫണ്ടിൻ്റെ കാര്യത്തിൽ എല്ലാം കൃത്യമായ കണക്ക് നൽകാതെ സംസ്ഥാനം ഒളിച്ചു കളിക്കുകയാണ്. ഇത് അഴിമതിക്ക് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആശാവർക്കർമാരുടെ വേതനം കൂട്ടാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണ്. സംസ്ഥാന സർക്കാർ ഓണറേറിയം വർദ്ധിപ്പിക്കാൻ തയ്യാറാവണം. ആശാവർക്കർമാർക്കുള്ള കേന്ദ്രവിഹിതം കിട്ടിയിട്ടും സംസ്ഥാന വിഹിതം നൽകാതിരിക്കുന്നത് മനുഷ്യത്വവിരുദ്ധമായ സമീപനമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam