
തിരുവനന്തപുരം:സജിചെറിയാനെ മന്ത്രിസഭയിലെടുക്കുന്നതോടെ ഇന്ത്യൻ ഭരണഘടനയെ ഞങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പിണറായി വിജയൻ പരസ്യമായി പ്രഖാപിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രകോപനകരമായ നീക്കമാണെന്നും തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ ദിനാചരണ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. ഭരണഘടനയേയും ഭരണഘടനാ ശിൽപ്പികളെയും അപമാനിച്ച സജിചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് പ്രതിഷേധാർഹമാണ്. നിയമവാഴ്ചയെ പൂർണമായും അനാദരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയേയും ചോദ്യം ചെയ്യുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ. സാമ്രാജ്യത്വശക്തികളോടൊപ്പം ചേർന്ന് ഇന്ത്യ ചൈനയെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പറഞ്ഞ പാർട്ടിയായ സിപിഎമ്മിൽ നിന്നും മറിച്ചൊരു തീരുമാനം ആരും പ്രതീക്ഷിക്കേണ്ടതില്ല. ജോൺ ബ്രിട്ടാസ് എംപി മുജാഹിദ് സമ്മേളനത്തിൽ പോയി രാജ്യത്തിനെതിരെ കലാപാഹ്വാനം നടത്തിയിരിക്കുകയാണ്. 20 കോടി മുസ്ലിംങ്ങളെ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രി പറയുന്നത് പാർലമെന്‍റ് പാസാക്കിയ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കില്ലെന്നാണ്. യുജിസി മാനദണ്ഡങ്ങൾ കേരളത്തിലെ സർവ്വകലാശാലകളിൽ നടപ്പിലാക്കില്ലെന്നാണ് അദ്ദേഹം വീമ്പിളക്കുന്നത്. ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച മുഖ്യമന്ത്രിക്ക് നമ്മുടെ സംസ്കാരത്തോട് പുച്ഛമാണ്. ഏകാധിപതിയെ പോലെ ഭരിക്കാമെന്നാണ് പിണറായി വിജയൻ കരുതുന്നത്. ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പിണറായി വിജയൻ മനസിലാക്കണം. കേരളം എന്നത് ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. രാജ്യദ്രോഹശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണിത്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻഐഎ നടത്തിയ റെയിഡിന്റെ വിവരങ്ങൾ ചോർത്തിയത് ഇവിടുത്തെ പൊലീസാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam