
ദില്ലി: കെ റെയിൽ (K Rail) സിൽവർ ലൈൻ പദ്ധതി (Silver Line) സംബന്ധിച്ച് റെയിൽവേ മന്ത്രി പറഞ്ഞത് സാങ്കേതിക കാര്യങ്ങൾ മാത്രമാണെന്ന് എളമരം കരീം എം പി (Elamaram Kareem) . പദ്ധതി അവസാനിച്ചു എന്നു ഒരിടത്തും പറഞ്ഞിട്ടില്ല. പദ്ധതിയെ തകർക്കാൻ ലക്ഷ്യമിടുന്നവർ വലിയ പ്രചാരവേല നടത്തുകയാണ്. പദ്ധതി നിർത്തലാക്കാൻ എടുത്ത നടപടികൾ എന്തെന്ന എംപിമാരുടെ ചോദ്യം ദുരുദ്ദേശപരമാണെന്നും എളമരം കരീം അഭിപ്രായപ്പെട്ടു.
അതിനിടെ, സിൽവർ ലൈൻ പദ്ധതിക്ക്നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ (K N Balagopal) രംഗത്തെത്തിയിരുന്നു. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടെന്ന് കെ എൻ ബാലഗോപാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്നും കേന്ദ്രത്തിന്റെ കത്ത് വായിച്ച് ബാലഗോപാൽ വിശദീകരിച്ചു.
ഇടത് സർക്കാർ ഇല്ലാത്തത് പറയില്ല. ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തെറ്റിദ്ധാരണ പരത്തരുത്. കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനങ്ങളിൽ ബിജെപി നേതാക്കളെക്കാൾ വിശ്വാസം കോൺഗ്രസിനാണെന്നും വന്ദേ ഭാരത് പദ്ധതി പ്രഖ്യാപനങ്ങളെ ചൂണ്ടിക്കാട്ടി ധനമന്ത്രി പരിഹസിച്ചു.
നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാനാകില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാർലമെന്റിൽ വ്യക്തമാക്കിയത്. സംസ്ഥാനം നല്കിയ ഡിപിആർ പൂർണ്ണമല്ലെന്നും സാങ്കേതികമായി പ്രായോഗികമാണോ എന്ന വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും റെയിൽമന്ത്രി പാർലമെൻറിനെ അറിയിച്ചു. 'സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകാൻ കൂടുതൽ വിശദാംശങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ലഭിച്ചിട്ടില്ല. പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടും പരിഗണിക്കേണ്ടതുണ്ട്. ഈ രണ്ട് റിപ്പോർട്ടുകളും കൂടി സമർപ്പിക്കാൻ നോഡൽ ഏജൻസിയായ കേരള റെയിൽ ഡെവലപ്മെൻ്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്'. ഈ റിപ്പോർട്ടുകൾ കൂടി പരിശോധിച്ച് പദ്ധതിയുടെ സാമ്പത്തികവും സാങ്കേതികവുമായ പ്രായോഗിതക കൂടി പരിഗണിച്ച ശേഷമേ കെ റെയിൽ പദ്ധതിക്ക് അന്തിമാനുമതി നൽകൂവെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam