ശിക്ഷ വിധിക്കുന്നതിന് മണിക്കൂറുകൾ മുൻപ് ആത്മഹത്യയ്ക്ക് ശ്രമിച്ച് കാടാമ്പുഴ ഇരട്ടക്കൊല കേസ് പ്രതി ഷെരീഫ്

By Web TeamFirst Published Oct 6, 2021, 12:08 PM IST
Highlights

2017 മെയ് 22 നായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാതകം. ഉമ്മുസൽമ, മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു

മലപ്പുറം: കാടാമ്പുഴയില്‍ പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപെടുത്തിയ കേസില്‍ (KADAMPUZHA DOUBLE MURDER CASE) പ്രതി മുഹമ്മദ് ഷെരീഫ് വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് ജയിലിൽ കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മഞ്ചേരി അതിവേഗ കോടതി കേസിൽ പ്രതി കുറ്റക്കാരനാണെന്ന് വിധിച്ചത്. ഇന്ന് ശിക്ഷ വിധിക്കാനിരിക്കെയാണ് ആത്മഹത്യാശ്രമം. നേരത്തെയും ഇയാൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

2017 മെയ് 22 നായിരുന്നു നാടിനെ നടുക്കിയ ഇരട്ട കൊലപാതകം. ഉമ്മുസൽമ, മകൻ ദിൽഷാദ് എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്ന സമയത്ത് ഉമ്മുസല്‍മ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. കഴുത്ത് ഞെരിച്ചുള്ള കൊലപാതകത്തിനിടെ ഉമ്മുസൽമ പ്രസവിച്ച കുഞ്ഞും മരിച്ചിരുന്നു. വീട്ടിനുള്ളില്‍ കഴുത്ത് ഞെരിച്ചു കൊന്ന നിലയില്‍ ഉമ്മുസല്‍മയുടേയും മകൻ ദില്‍ഷാദിന്‍റേയും മൃതദേഹം മൂന്ന് ദിവസത്തിനുശേഷം കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഉമ്മുസല്‍മ അയല്‍വാസിയായ മുഹമ്മദ് ഷെരീഫുമായി അടുപ്പത്തിലായിരുന്നു.

ഗര്‍ഭിണിയായതോടെ പ്രസവ ചികിത്സ ഏറ്റെടുക്കണെന്നും കുട്ടിക്ക് ചിലവിന് തരണമെന്നും ഉമ്മുസല്‍മ ആവശ്യപെട്ടതോടെ പ്രതി മുഹമ്മദ് ഷെരീഫ് വീട്ടിലെത്തി അമ്മയേയും ഏഴുവയസുകാരൻ മകനേയും കഴുത്ത് ഞെരിച്ച് കൊലപെടുത്തിയെന്നാണ് കേസ്. കൊലപാതകം, വീടുകയറി ആക്രമണം,ഗര്‍ഭസ്ഥ ശിശുവിനെ കാെലപെടുത്തല്‍ എന്നീ വകുപ്പുകളിലാണ് മുഹമ്മദ് ഷെരീഫ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്.

click me!