തിരുവനന്തപുരത്ത് നവവധുവിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; ഭർത്താവിനെ കസ്റ്റഡിയിൽ നിന്നുവിട്ടു

By Web TeamFirst Published Jan 16, 2021, 8:34 PM IST
Highlights

പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങൾ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം നവവധുവിന്റെ മരണം ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങൾ മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമായി. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ നിന്നുവിട്ടയച്ചു.

കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ് പുഷ്പ്പാങ്കരൻ രംഗത്തെത്തിയിരുന്നു. ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ലെന്നും വീട്ടിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. ഭർത്താവ് ഈ സമയം ഭർത്താവിന്റെ അച്ഛനുമായി ആശുപത്രിയിൽ പോയിരുന്നു. ഈ സമയം വീട്ടിലെത്തിയ ആതിരയുടെ അമ്മ, ആതിരയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറി അടച്ചിട്ട നിലയിൽ കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുകയായിരുന്നു യുവതി. കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ചിരുന്നു. നവംബർ 30 നായിരുന്നു ആതിരയുടെ വിവാഹം. 

click me!