
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി ഉമാ തോമസിൻ്റെ ആരോഗ്യ വിവരങ്ങൾ തിരക്കിയത്. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാൽ ഇത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. അതേസമയം, ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ തോമസിന്‍റെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോൾ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇപ്പോൾ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷമെന്നാണ് വീഡിയോ കോളിൽ ഉമാ തോമസ് പറയുന്നത്. അതേസമയം, ഉമ തോമസ് എംഎൽഎയെ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നു. അപകടം സംഭവിച്ച് പതിനൊന്നാം ദിവസമാണ് എംഎൽഎയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മാറ്റിയത്.
ഐസിയു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉമ തോമസ് എഴുന്നേറ്റ് ഇരിക്കുകയും എംഎൽഎ ഓഫീസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam