
തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും (Arif Mohammad Khan) വിമർശിച്ച് സിപിഐ (Cpi) സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran).നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ ഇന്നലെ ഒപ്പിടാൻ വിസമ്മതിച്ചതിൽ രൂക്ഷഭാഷയിലാണ് കാനം പ്രതികരിച്ചത്. സംസ്ഥാനത്തിന്റെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവർണർ സർക്കാരിനോട് വിലപേശിയത് ശരിയായില്ലെന്ന് കാനം തുറന്നടിച്ചു.
'രാജ്ഭവനിൽ നടക്കുന്നത് അത്ര ശരിയായ കാര്യം ആണെന്ന് ജനങ്ങൾക്ക് തോന്നുന്നില്ല. ക്യാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ട്'. ഗവർണർക്ക് സർക്കാർ വഴങ്ങാൻ പാടില്ലായിരുന്നുവെന്നും അത് ശരിയായ രീതിയല്ലെന്നും കാനം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കാണാൻ പോയത് എന്തിനാണെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. വിഷയം മുന്നണിയിൽ ചർച്ച ചെയ്യാതെ സിപിഎം മാത്രം തീരുമാനമെടുത്തതിലും കാനത്തിന് അതൃപ്തിയുണ്ട്. മുന്നണിയോഗത്തിലും ഇത് ഉയർന്നേക്കുമെന്നാണ് വിവരം.
സിപിഐ മുഖപത്രമായ ജനയുഗവും ഗവര്‍ണറുടെ നടപടിയെ അതിരൂക്ഷമായാണ് വിമര്‍ശിച്ചത്. ഗവര്‍ണര്‍ ഇന്നലെ ചെയ്തത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്നും ഗവര്‍ണറെ നിലയ്ക്ക് നിര്‍ത്തണമെന്നുമാണ് മുഖപത്രത്തിലെ വിമർശനം. ഗവര്‍ണര്‍ പദവി രാഷ്ട്രീയ അല്‍പ്പത്തരത്തിന് ഉപയോഗിക്കരുതെന്നും സിപിഐ അഭിപ്രായപ്പെട്ടു.
അതേ സമയം ഗവർണറോടുള്ള സമീപനത്തിൽ മുന്നണിയിൽ ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഗവർണർ ചെയ്തത് ശരിയായില്ലെന്ന്മന്ത്രി കെ രാധാകൃഷ്ണൻ തുറന്നടിച്ചു. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടവർ അത് ചെയ്യാൻ തയ്യാറാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഭരണഘടനാ പദവിയിലിരിക്കുന്നയാൾ അത് നിർവ്വഹിക്കാത്തത് ശരിയായ രീതിയല്ലെന്നുമാണ് മന്ത്രിയുടെ വിമർശനം.
'ഗവർണർ വിലപേശി, സർക്കാർ വഴങ്ങി ''
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവയ്ക്കാനുള്ള അനുനയ ചർച്ചക്കിടെ രാജ് ഭവനിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങളായിരുന്നു. നയപ്രഖ്യാപനം അംഗീകരിക്കില്ല. ഒപ്പിടില്ലെന്നു നിലപാടെടുത്ത ഗവർണർ ചില കാര്യങ്ങളിൽ വ്യക്തത വേണമെന്ന നിലപാട് എടുത്തതോടെ മുഖ്യമന്ത്രി നേരിട്ടെത്തി. ഒരു മണിയോടെ രാജ് ഭവനിലെത്തിയ മുഖ്യമന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ഗവർണർ ഭരണഘടന ബാധ്യത നിർവ്വഹിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി തുടക്കം മുതൽ സ്വീകരിച്ചത്. അഡീ.പിഎക്ക് നിയമന ശുപാർശ അംഗീകരിച്ച ശേഷം തൻെറ ഓഫീസിന് സർക്കാർ നൽകിയ കത്ത് പരസ്യപ്പെടുത്തിയത് വ്യക്തിപരമായി അവഹേളനമാണെന്ന് ഗവർണർ തുറന്നിടിച്ചു. നിയമനത്തിൻെറ വഴികള്‍ എണ്ണിപ്പറയുന്നതിനിടെ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിലേക്ക് ഗവര്‍ണര്‍ കടന്നു. പാർട്ടി കേഡർമാരെ വളർത്താൻ വേണ്ടിയാണ് മാനദണ്ഡങ്ങളില്ലാതുള്ള നിയമനവും പെന്‍ഷനുമെന്ന് ഗവർണർ പറഞ്ഞു.
പേഴ്സണ്‍ല്‍ സ്റ്റാഫ് നിയമനങ്ങളിൽ ചർച്ച നടത്താമെന്നായി മുഖ്യമന്ത്രി. ചർച്ചയല്ല തീരുമാനമാണ് വേണ്ടതെന്ന് ഗവർണർ നിലപാടെടുത്തു. ഭരണഘടന ബാധ്യതയും ഇതമായി കൂട്ടിക്കുഴയ്ക്കരുതെന്ന് മുഖ്യമന്ത്രിയും നിലപാടെടുത്തതോടെ ശബ്ദമുയർന്നു. ഒടുവിൽ പേഴ്സണൽ സ്റ്റാഫ് വിഷയം പരിശോധിക്കാമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയിറങ്ങി. രാജ് ഭവനിലും എകെജി സെൻറിലും തിരിക്കിട്ട ചർച്ചകള്‍. ഒടുവിൽ ഗവർണറുടെ ഓഫീസിന് കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതിലാലിനെ ചുമതലയിൽ നിന്ന് മാറ്റി ഇക്കാര്യം രാജ് ഭവനെ അറിയിച്ച് പ്രശ്നം തണുപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു.