പാലക്കാട്ടെ മാവോയിസ്റ്റ് ഏറ്റുമുട്ടൽ; കാനം രാജേന്ദ്രന് പറയാനുള്ളത്

By Web TeamFirst Published Oct 29, 2019, 10:23 AM IST
Highlights

മാവോയിസ്റ്റുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റമില്ല, പാലക്കാട് നടന്നത് എന്തെന്ന് അന്വേഷിക്കുമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടുന്നതുമായി ബന്ധപ്പെട്ട് സിപിഐ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാലക്കാട്ട് അട്ടപ്പാടിയിലെ ഉൾവനത്തിൽ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവത്തിലാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ല. പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് തയ്യാറാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. 

മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ അവഗണിക്കാനാവില്ലെന്നും മാവോവാദികളെ ഉന്മൂലനം ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടായിരുന്നു അന്ന് സിപിഐ സ്വീകരിച്ചത്. പുതിയ സംഭവത്തിലും നിലാപാടില്‍ മാറ്റമില്ലെന്നാണ് കാനം വ്യക്തമാക്കിയിരിക്കുന്നത്.

നിലമ്പൂരിൽ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തിലും കാനം രൂക്ഷമായി പ്രതികരിച്ചിരുന്നു. പൊലീസ് കൊന്നത് കേന്ദ്ര ഫണ്ട് തട്ടാനാണെന്നായിരുന്നു കാനത്തിന്‍റെ ആരോപണം. തീവ്രവാദവിരുദ്ധ നീക്കങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് തട്ടാൻ ഐപിഎസ് സംഘം പ്രവർത്തിക്കുന്നു. കേരളത്തിൽ മാവോയിസ്റ്റ് ഭീകരതയുണ്ടെന്ന് വരുത്താനാണ് ശ്രമം. ഇത്തരം സംഭവങ്ങളുണ്ടായാൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നാണ് സുപ്രീംകോടതി നിർദ്ദേശമെന്നും കാനം അന്ന് വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് വായിക്കാം: അട്ടപ്പാടിയില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളില്‍ സ്ത്രീയും

click me!