പഠനബോര്‍ഡ് അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചത് കത്തിലെ പരാമര്‍ശം കാരണമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല

By Asianet MalayalamFirst Published Jul 9, 2022, 7:01 AM IST
Highlights

കണ്ണൂർ സർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസിൽ നാമനിർദ്ദേശം ചെയ്തവർക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശുപാർശയാണ് കഴിഞ്ഞ ദിവസം ഗവർണ്ണർ തള്ളിയത്.

കണ്ണൂര്‍: പഠനബോർഡ് അംഗങ്ങളുടെ പട്ടിക ഗവർണ്ണർ  തിരിച്ചയച്ച സംഭവത്തിൽ വിശദീകരണവുമായി കണ്ണൂർ സർവകലാശാല.  പട്ടിക തിരിച്ചയച്ചത് പട്ടികയ്ക്കൊപ്പമുണ്ടായിരുന്ന കത്തിലെ പരാമർശത്തിന്റെ പേരിലാണെന്ന് സർവകലാശാല അറിയിച്ചു. ബോർഡ് ഓഫ് സ്‌റ്റഡീസിലെ അംഗങ്ങളുടെ നിയമനത്തിന് 
അനുമതി തേടുന്നു എന്ന പരാമർശം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ ഓഫീസ് പട്ടിക തിരിച്ചയച്ചതെന്നും  കത്ത് തിരുത്തി അതേ പട്ടിക വീണ്ടും ഗവർണർക്കു നൽകിയെന്നും സർവകലാശാല വ്യക്തമാക്കി. 

കണ്ണൂർ സർവ്വകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസിൽ നാമനിർദ്ദേശം ചെയ്തവർക്ക് അംഗീകാരം നൽകണമെന്ന വിസിയുടെ ശുപാർശയാണ് കഴിഞ്ഞ ദിവസം ഗവർണ്ണർ തള്ളിയത്. നാമനിർദ്ദേശം ചെയ്യാനുള്ള അധികാരം ഗവർണ്ണർക്കായിരിക്കെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജ് ഭവൻ വിസിയോട് വിശദീകരണവും തേടിയിരുന്നു.

ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ വർഷം തിരിച്ചടി കിട്ടിയതിനെ പിന്നാലെ രാജ്ഭവനിൽ നിന്നുള്ള പ്രഹരവും. 72 ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗങ്ങളെ നാമനർദ്ദേശം ചെയ്തതത്  അംഗീകരിക്കണമെന്നായിരുന്നു കണ്ണൂർ വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നാമനിർദ്ദേശം ചെയ്യേണ്ടത് ഗവർണ്ണർ ആയിരിക്കെ ഏത് ചട്ട പ്രകാരമാണ് വിസി കത്തയച്ചതെന്ന് രാജ്ഭവൻ ചോദിച്ചു. 

വിസിയോട് വിശദീകരണം തേടിയാണ് ഫയൽ മടക്കിയത്. സീനിയോോറിറ്റിയും  മെറിറ്റും മറികടന്നാണ് നിയമനമെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നേരത്തെ ഗവർണ്ണർക്ക് പരാതി നൽകിയിരുന്നു.  ഗവർണ്ണറെ മറികടന്ന് കഴിഞ്ഞവർഷം വിസി ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചതും വിവാദമായിരുന്നു. കണ്ണൂർ സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിൽ അംഗത്തിൻറെ പരാതിയിൽ ഹൈക്കോടതി നിയമനം തടയുകയും ചെയ്തു. ഇതേ തുടർന്ന് നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരുന്നു സർവ്വകലാശാല ഗവർണ്ണറെ സമീപിച്ചത്. ഗവർണ്ണർ നോമിനേറ്റ് ചെയ്യുന്ന ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ സിണ്ടിക്കേറ്റ് നിയമിക്കണമെന്ന ആക്ട് സർവ്വകലാശാല ദുർവ്യാഖ്യാനം ചെയ്യുന്നു എന്ന പരാതിയാണ് തുടക്കം മുതൽ ഉയരുന്നത്. 
 

click me!