
കണ്ണൂർ: കണ്ണൂർ വിസിയുടെ പുനർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ പുനപരിശോധന ഹർജി നൽകി. ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധന ഹർജി.നിയമിക്കപ്പെട്ടയാളുടെ യോഗ്യതയിൽ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹർജിക്കാർ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹർജിയിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ സമ്മർദ്ദമുണ്ടായി എന്നത് കോടതിയിൽ വാദിക്കാത്ത വിഷയമായതിനാൽ സ്വാഭാവിക നീതി നിഷേധിച്ചു. വിധി വലിയ രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹർജിയിൽ പറയുന്നു.. മികച്ച വിദ്യാഭ്യാസ വിദഗ്ധനാണ് പുറത്ത് പോയ വിസി. ഗോപിനാഥ് രവീന്ദ്രൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി പരിഗണിക്കാത്ത വിഷയം സുപ്രീംകോടതി വിധിക്ക് ആധാരമാക്കിയത് തെറ്റായ കീഴ്വഴക്കമാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. തുറന്ന കോടതിയിൽ വാദം കേൾക്കണം എന്ന ആവശ്യവും ഹർജിയിൽ കേരളം മുന്നോട്ടു വച്ചു.